ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ റിലീസ് തടഞ്ഞ് കോടതി

ടൊവിനോ തോമസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സബ് കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീതാണ് യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ പരാതി നൽകിയത്. 3.20 കോടി തന്റെ കയ്യിൽ നിന്നും വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും വിനീത് പറയുന്നു. അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്ന പരാതിയിൽ ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണം റിലീസായി സെപ്റ്റംബർ 2-നാണ് ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രിപ്പിള്‍ റോളിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേഠ്, ജഗദിഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു.

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം. ദീപു പ്രദീപാണ് അഡിഷണല്‍ സ്‌ക്രീന്‍പ്ലേ നിര്‍വഹിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍