ഗുരുതരമായ കരള്‍ രോഗം'; ചികിത്സ സഹായ അഭ്യര്‍ത്ഥനയുമായി നടന്‍

ചികിത്സ സഹായാഭ്യര്‍ത്ഥനയുമായി നടന്‍ വിജയന്‍ കാരന്തൂര്‍. അഞ്ച് വര്‍ഷത്തോളമായി താന്‍ കരള്‍ രോഗത്തിന് ചികിത്സയിലാണെന്നും രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയതിനാല്‍ കരള്‍ മാറ്റുക എന്നതാണ് ഏക വഴിയെന്നും അദ്ദേഹം അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് വിജയന്‍ കാരന്തൂര്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്.’പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്.

ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു’, അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

1973ല്‍ ‘മരം’ എന്ന സിനിമയിലൂടെയാണ് വിജയന്‍ കാരന്തൂര്‍ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് ‘ചന്ദ്രോത്സവം’, ‘റോക്ക് ന്‍ റോള്‍’, ‘മായാവി’, ‘വിനോദയാത്ര’, ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.