'ഷൈൻ രക്ഷപെട്ടത് ബൈക്കിൽ, പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുത്തു, പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയി'; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ രക്ഷപെട്ടത് ബൈക്കിലെന്ന് പൊലീസ്. ബോൾഗാട്ടിയിലെത്തിയ ഷൈൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുത്തു. തുടർന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയെന്നും പൊലീസ് അറിയിച്ചു. അതേസമയം ഷൈൻ ടോം ചാക്കോക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. പരിശോധനക്കെത്തിയവരെ കണ്ട ഷൈൻ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. എന്നാൽ ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും മൊഴി എടുക്കും. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

Read more