ഇതൊന്ന് തെളിയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക്? അന്ന് പൊലീസ് സഹായിച്ചു, ഊരിപ്പോന്നു.. ഇനി വിന്‍സിയുടെ 'നിലപാട്' രക്ഷ

ഒരിക്കല്‍ ഊരിപ്പോന്നു, എന്നാല്‍ ഇത്തവണ കുടുക്ക് മുറുകി തന്നെ… ഇനി ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണമാണ് ഇന്ന് ഷൈന്‍ ടോം ചാക്കോ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ കാരണമായത്. ഒപ്പം ഷൈനിന്റെ ‘മാരത്തോണി’ന്റെ ദൃശ്യങ്ങളും പുറത്തെത്തിയതോടെ സംഭവം ലൈവ് ആയി. കഴിഞ്ഞ ദിവസമായിരുന്നു താന്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയിലെ നടനെതിരെ, പേരെടുത്ത് പറയാതെ, വിന്‍സി രംഗത്തെത്തിയത്.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച വിന്‍സി കടുത്ത സൈബര്‍ ആക്രമാണമായിരുന്നു നേരിട്ടത്. ‘സിനിമ ഇല്ലാതായതോടെ അവസരം ലഭിക്കാനായുള്ള പിആര്‍’ എന്ന കമന്റുകള്‍ എത്തിയതോടെ നടി സോഷ്യല്‍ മീഡിയയില്‍ സംഭവം വിശദീകരിച്ച് രംഗത്തെത്തി. പിന്നാലെ ആ നടന്‍ ഷൈന്‍ ടോം ചാക്കോ തന്നെ എന്ന കാര്യവും പുറത്തെത്തി. പേര് പുറത്തുവിടാന്‍ ആഗ്രഹിക്കാതിരുന്ന തന്നെ ഒറ്റിയത് ഫിലിം ചേംബര്‍ ആണെന്ന വാദങ്ങളുമായി നടി രംഗത്തുണ്ട്. മാത്രമല്ല പൊലീസിലോ എക്‌സൈസിലോ പരാതി നല്‍കാനും നടി തയാറല്ല. ദ ഷോ മസ്റ്റ് ഗോ ഓണ്‍, എന്റെ സിനിമയ്ക്ക് ഒന്നും സംഭവിക്കരുത്, അതുകൊണ്ട് സിനിമാ സംഘടനകള്‍ തന്നെ അന്വേഷിക്കട്ടെ… ഈ നിലപാട് ചര്‍ച്ചകളില്‍ നിറയുകയാണ്.

ഇതാദ്യമായല്ല ഷൈന്‍ ടോം ചാക്കോ ലഹരിക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്നത്. 2015 ജനുവരിയിലാണ് ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഷൈന്‍ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഷൈനിന്റെ ‘ഇതിഹാസ’ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു. അതിനിടെയാണ് മലയാള സിനിമാ മേഖലയെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഷൈനും സുഹൃത്തുക്കളും പിടിയിലായ വാര്‍ത്ത പുറത്തെത്തിയത്. സഹസംവിധായികയുമായ ബ്ലെസി സില്‍വസ്റ്റര്‍, ഡിസൈനറായ രേഷ്മ രംഗസ്വാമി, മോഡലായ ടിന്‍സി ബാബു, ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയായ സ്‌നേഹ ബാബു എന്നിവരെയാണ് ഷൈനിനൊപ്പം അന്ന് പിടികൂടിയത്.

Actor, 4 women held with cocaine in Kerala

കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ പുലര്‍ച്ചെ ഒരു മണിക്ക് നടന്ന റെയ്ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 10 പായ്ക്കറ്റ് കൊക്കെയ്ന്‍ പൊലീസ് കണ്ടെത്തി. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും ഉപയോഗിച്ചതിന്റെ ബാക്കി ലഹരിമരുന്നാണ് അതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ഉള്‍പ്പെടുന്ന സംഘത്തെ അന്ന് പൊലീസ് വലയിലാക്കിയത്. പിടിയിലാവുന്ന സമയത്ത് ഷൈനും സംഘവും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ വേണ്ടത്ര തെളിവില്ലെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് തള്ളിപ്പോവുകയായിരുന്നു. ഈ കേസില്‍ പൊലീസിന് വീഴ്ചയുണ്ടായി എന്നാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി പറഞ്ഞത്. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ല എന്ന വനിതാ പൊലീസിന്റെത് അടക്കമുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി വിമര്‍ശിച്ചു. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഈ കേസില്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ഒന്നാം പ്രതിയായ മോഡലില്‍ നിന്നും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷ ഗസറ്റഡ് ഓഫീസര്‍ക്ക് ദേഹപരിശോധന നടത്തുമ്പോള്‍ കൂടെ നില്‍ക്കാന്‍ നിയമം അനുവദിക്കില്ല. ഇത് കേസില്‍ തിരിച്ചടിയായി. ഷൈന്‍ ടോം ചാക്കോയോ മറ്റ് പ്രതികളോ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയില്ല. പൊലീസിന്റെ ഭാഗത്തെ വീഴ്ച കോടതി തുറന്നുകാട്ടി വിമര്‍ശിക്കുകയും ചെയ്തു.

കേസ് അതിന്റെ വഴിക്ക് പോയെങ്കിലും ഷൈന്‍ കഞ്ചാവ് ആണെന്നുള്ള കമന്റുകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. കേസിന്റെ കാലം കഴിഞ്ഞ് വീണ്ടും സിനിമയില്‍ കഴിവ് തെളിയിച്ചതോടെ നടനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ അഭിമുഖങ്ങളിലെ വിചിത്രമായ പെരുമാറ്റങ്ങള്‍ എന്നും നടനെ എയറില്‍ കറ്റി. തിയേറ്ററില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഇറങ്ങി ഓടിയും വിമാനത്തിന്റെ കോക്പിറ്റില്‍ ഷൈന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. പൈലറ്റ് നന്നായി വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അങ്ങനെ ചെയ്തതെന്നായിരുന്നു നടന്‍ പ്രതികരിച്ചത്.

ലഹരിയുമായി ബന്ധപ്പെട്ട് ഈയടുത്തും ഷൈന്‍ വിവാദത്തിലകപ്പെട്ടിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. പ്രതി തസ്ലിമ സുല്‍ത്താന്‍ ഷൈനിന് കഞ്ചാവ് നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. മാത്രമല്ല ലഹരി ഉപയോഗിക്കുന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ ലഹരി ഉപയോഗിക്കണമെന്ന നടന്റെ കമന്റും വിവാദമായിരുന്നു. ഇനിയുമെത്ര ഷൈന്‍മാര്‍ ലഹരിക്കേസുകളില്‍ പിടിക്കപ്പെടാനുണ്ട് എന്നത് അന്വേഷിക്കുക തന്നെ വേണം.

Read more