തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

രജനികാന്ത്, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍നിര അണിനിരന്ന് ചിത്രം. എന്നാല്‍ ഈ താര തലക്കനം ബോക്‌സോഫീസില്‍ വേട്ടയ്യനെ കാത്തില്ല. 200 കോടി ക്ലബ്ബിലെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയത്തിലേക്ക് ചിത്രം നീങ്ങിയില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.

നവംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാനാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഒക്ടോബര്‍ പത്തിന് തിയേറ്ററിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തില്‍ നേടിയത് 235.25 കോടി രുപ മാത്രമാണ്. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം രജനി ചിത്രം പരാജയമെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 157.25 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 78 കോടിയും നേടിയ ചിത്രം മുടക്കുമുതല്‍ ഇതുവരെ തിരികെ പിടിച്ചിട്ടില്ല.

ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളാലും സമ്പന്നമാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ്ആര്‍ കതിര്‍ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍പറിവ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.