'എമ്പുരാന്‍ മാറി വല്ല ഏഴാം തമ്പുരാന്‍ ആവുന്നേന് മുമ്പേ അടയാളപ്പെടുത്തുന്നു, ഇതാണ് യഥാര്‍ത്ഥ ബാബു ബജ്രംഗി'

‘എമ്പുരാന്‍’ സിനിമ റീ സെന്‍സറിങ്ങിന് വിധേയമാകുന്നതിന് മുമ്പ് കാണാനുള്ള തിരക്കിലാണ് പ്രേക്ഷകര്‍. ഇതിനിടെ ഗുജറാത്ത് കലാപത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ ബാബു ബജ്രംഗിയുടെ ചിത്രവും കുറിപ്പും പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എമ്പുരാന്‍ പേര് മാറി വല്ല ‘ഏഴാം തമ്പുരാന്‍’ ആവുന്നതിന് ന് മുമ്പ് യഥാര്‍ത്ഥ പേരിലുള്ള ഒരു സംഘ് പരിവാര്‍ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വെക്കുന്നു എന്ന് പറഞ്ഞാണ് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

വിടി ബല്‍റാമിന്റെ കുറിപ്പ്:

ഇത് ബാബു ബജ്രംഗി. സംഘ് പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ (97 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു- 36 സ്ത്രീകള്‍, 35 കുട്ടികള്‍, 26 പുരുഷന്മാര്‍) പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇപ്പോള്‍ പരോളിലാണ്. ഇപ്പോള്‍ മാത്രമല്ല 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പല കാരണങ്ങള്‍ പറഞ്ഞ് പരോളിലായിരുന്നു ഇയാള്‍.

പരോള്‍ സമയത്തൊരിക്കല്‍ ‘തെഹല്‍ക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ ഒളിക്യാമറയില്‍ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട് കൂട്ടക്കൊലയില്‍ തന്റെ പങ്കിനേക്കുറിച്ച്. തന്നെ സഹായിക്കാന്‍ വേണ്ടി നരേന്ദ്ര മോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും വീഡിയോയില്‍ ബജ്രംഗി അവകാശപ്പെടുന്നുണ്ട്. ‘എമ്പുരാന്‍’ പേര് മാറി വല്ല ‘ഏഴാം തമ്പുരാ’നും ആവുന്നേന് മുന്‍പ് യഥാര്‍ത്ഥ പേരിലുള്ള ഒരു സംഘ് പരിവാര്‍ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വയ്ക്കുന്നു എന്നേയുള്ളൂ.

അതേസമയം, ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടാണ് എമ്പുരാന്‍ സിനിമയുടെ തുടക്കം. ഇതിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്റെ പേര് ബജ്രംഗി എന്ന് തന്നെയാണ് നല്‍കിയിരിക്കുന്നതും. രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് 17 ഭാഗങ്ങള്‍ തിരുത്താനാണ് തീരുമാനമായിരിക്കുന്നത്. വില്ലന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും.