പീഡിപ്പിച്ചാല്‍ 20 കൊല്ലം കഴിഞ്ഞപ്പോള്‍ ധൈര്യം ഉണ്ടായി എന്ന് പറഞ്ഞ് വരരുത്, കരണം നോക്കി അടിക്കണം; ചര്‍ച്ചയായി സിദ്ദിഖിന്റെ വാക്കുകള്‍

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ സിദ്ദിഖിനായി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ നടന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ആരെങ്കിലും ഉപദ്രവിച്ചാല്‍ 20 വര്‍ഷത്തോളം മിണ്ടാതെ കാത്തിരിക്കരുത്, മുഖത്തടിച്ച് പ്രതികരിക്കണം എന്നായിരുന്നു 2018ല്‍ മീടൂ ക്യാംപെയ്‌നെ കുറിച്ച് സംസാരിക്കവെ നടന്‍ പറഞ്ഞത്.

സിദ്ദിഖിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ”മീടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്‌നാണ്. അത് സിനിമാ നടിമാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും നല്ലതാണ്. ഒരാള്‍ ഉപദ്രവിച്ചാല്‍ അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോള്‍ അടിക്കണം കരണം നോക്കി.”

”ആ സമയത്ത് പേര് വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോള്‍ ധൈര്യം ഉണ്ടായി എന്നു പറയാന്‍ നില്‍ക്കരുത്. എല്ലാ പെണ്‍കുട്ടികളോടൊപ്പവും കേരള ജനത മുഴുവന്‍ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ” എന്നായിരുന്നു സിദ്ദിഖിന്റെ വാക്കുകള്‍.

അതേസമയം ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സിനിമയിലെ സുഹൃത്തുക്കളുടെ ഫോണുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു.

ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നിരുന്നു. എന്നാല്‍ യാതൊരു തുമ്പും കണ്ടെത്താനായില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട് അടുത്തിട്ടും സിദ്ദിഖിനെ പിടികൂടാന്‍ കഴിയാത്തതില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

Read more