ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിറങ്ങിയതിന് ശേഷം; ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് താനിത് പറയുന്നതെന്ന് മോദി; വിമർശനവുമായി കോൺഗ്രസ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന ചിത്രമിറങ്ങുന്നതുവരെ ഗാന്ധിജിയെ ആർക്കും അറിയില്ലായിരുന്നുവെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും ലോകത്തിന് നന്നായി അറിയാംമെന്നും എന്നാൽ ഗാന്ധിജിയെ അത്രകണ്ട് അറിയില്ലെന്നും പറഞ്ഞ മോദി, ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് താനിത് പറയുന്നതെന്നും കൂട്ടിചേർത്തു. കൂടാതെ ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ എല്ലാവരും ഗാന്ധിയെ അറിഞ്ഞുവെന്നും മോദി കൂട്ടിചേർത്തു.

അതേസമയം  1937 മുതൽ 1948 വരെ അഞ്ച് തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട വ്യക്തികൂടിയാണ് ഗാന്ധിജി. കൂടാതെ 1969-ൽ ജന്മശദാബ്തിയോടനുബന്ധിച്ച് നാല്പതോളം രാജ്യങ്ങളാണ് ഗാന്ധിജിക്ക് ആദരമർപ്പിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്, അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. മോദി പറഞ്ഞ മാർട്ടിൻ ലൂഥർ കിങ്ങിനെ വരെ സ്വാധീനിച്ച വ്യക്തിയാണ് ഇന്ത്യയുടെ രാഷ്ടപിതാവെന്നും, ‘ദൈവം ഭൂമിയിലേക്കയച്ച മനുഷ്യനോട്’ പോയി ചരിത്രം പഠിക്കാനുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

“വലിയൊരു മഹാത്മാവായിരുന്നു ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടെ അത്തരമൊരു ആഗോള അംഗീകാരം അദ്ദേഹത്തിനു നേടിക്കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആരും അതെ കുറിച്ച് മനസിലാക്കിയില്ല. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും ലോകത്തിന് നന്നായി അറിയാം.

എന്നാൽ ഗാന്ധിജിയെ അത്രകണ്ട് അറിയില്ല. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഞാനിത് പറയുന്നത്. എന്നാൽ ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ ലോകമറിഞ്ഞു. നമ്മളത് ചെയ്തില്ല.” എന്നാണ് എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞത്.

മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് എക്സിൽ ആരോപിച്ചു. ഇതിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കളാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തുന്നത്.