ചാപ്പാകുരിശ് കൊറിയന്‍ സിനിമ ഹാന്‍ഡ് ഫോണിന്റെ റീമേക്ക്: ഇന്ത്യന്‍ സംവിധായകര്‍ക്കെതിരെ ഓസ്‌ട്രേലിയക്കാരന്‍

മറ്റു ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ കോപ്പി ചെയ്ത് അതിന്റെ മുഴുവന്‍ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന് വാദിക്കുന്ന ഇന്ത്യന്‍ സംവിധായകരുടെ മുഖം താന്‍ ലോക ജനതയ്ക്കു മുന്നില്‍ തുറന്നുകാണിക്കുമെന്ന് വ്‌ളോഗര്‍ കോറി ഹിന്‍സ്ചെന്‍. ഏഷ്യന്‍ സിനിമകളുടെ നിരൂപകനും എഴുത്തുകാരനുമാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഹിന്‍സ്‌ചെന്‍. സിനിമകളുടെ ആശയം പകര്‍ത്തുന്നവരെ മോഷ്ടാക്കള്‍ എന്നു വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആരെയും അറിയിക്കാതെ മറ്റു സിനിമകളുടെ ഇതിവൃത്തം തന്ത്രപരമായി മോഷ്ടിച്ചിട്ട് “ഇന്‍സ്പെയേര്‍ഡ്” എന്ന ഒറ്റവാക്കിനു പിന്നില്‍ ഇവര്‍ ഈ കള്ളത്തരമെല്ലാം ഒളിച്ചു വയ്ക്കുകയാണെന്നും കോറി പരിഹസിച്ചു.

ചില സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ചാപ്പാകുരിശ് കണ്ടത്. പക്ഷെ, ഇതൊരു സൗത്ത് കൊറിയന്‍ സിനിമയുടെ കോപ്പി അടിയാണ്. ഇത്തരം പരസ്യ മോഷണത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തു കൊണ്ടാണ് ഇന്ത്യന്‍ സിനിമാ സംവിധായകര്‍ ഇതുപോലെ ചെയ്യുന്നതെന്നും ചോദിക്കുന്നു.

ഫ്രഞ്ച് സംവിധായകന്‍ ജെറോം സാല്ലേ തെലുഗു സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിനെതിരെ 2008 ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രം ഹെര്‍ അപ്പാരന്റ് ലാര്‍ഗോ വിഞ്ചിന്റെ ഇതിവൃത്തം മോഷ്ടിച്ചതിന് രംഗത്തു വന്നിട്ടുണ്ട്. പവന്‍ കല്ല്യാണിനെ നായകനാക്കി അഗ്‌നാറ്റവാസി എന്ന പേരിലാണ് ത്രിവിക്രം സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ മോഷണങ്ങളും ഒളിപ്പിച്ചു വയ്ക്കാന്‍ അവര്‍ കണ്ടെത്തിയ മനോഹരമായ വാക്കാണ് ഇന്‍സ്പെയേര്‍ഡ്. കോറി പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ സംവിധായകര്‍ ജോണ്‍ ഏബ്രഹാമിനെ കണ്ടു പഠിക്കണമെന്നാണ് കോറിയുടെ അഭിപ്രായം, തന്റെ പുതിയ ചിത്രത്തിനായി റോക്കി ഹാന്‍ഡ്സം എന്ന സൗത്ത് കൊറിയന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് അവകാശം വാങ്ങിയതായി താനറിഞ്ഞെന്നും കോറി പറഞ്ഞു.

അനൗദ്ദ്യോഗികമായി ഏതു സിനിമയുടെ ഇതിവൃത്തം പകര്‍ത്തിയാലും ആ പ്രവൃത്തിയെ തനിയ്ക്ക് ഇന്‍സ്പെയേര്‍ഡ് എന്നു വിളിക്കാനാവില്ലെന്നും ഇത്തരക്കാരുടെ മോഷണത്തെ ലോക ജനതയ്ക്കു മുന്നില്‍ തുറന്നു കാട്ടാനുള്ള ഒരു പരിശ്രമത്തിലാണ് നിലവിലെന്നും ഇത് ഇന്ത്യന്‍ സംവിധായകര്‍ക്ക് തന്റെ മുന്നറിയിപ്പാണെന്നും യൂട്യൂബില്‍ പങ്കു വച്ച വീഡിയോയില്‍ കോറി വ്യക്തമാക്കി.

Read more