ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടന്ന് 2017 ആഘോഷമാക്കിയ പാട്ടുകള്‍

ഭാഷയുടെ അതിര്‍ വരമ്പുകള്‍ സംഗീത ആസ്വാദനത്തിന് ഒരു തടസമല്ല. നല്ല പാട്ടുകളെ എന്നും എപ്പോളും സംഗീത ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. 2017 ഉം ഇത്തരത്തില്‍ ചില പാട്ടുകള്‍ ലോകം ഭാഷാഭേതമന്യേ ലോകം ആഘോഷമാക്കി.

2017 ല്‍ ലോകം ആഘോഷമാക്കിയ 3 ഗാനങ്ങള്‍…

ഡെസ്പാസീത്തോ (സ്പാനിഷ്)

ഈ സ്പാനിഷ് ഗാനമായിരുന്നു 2017 ല്‍ ലോക സംഗീത പ്രേമികളുടെ ഹൃദയത്തുടിപ്പ്. 2017 ല്‍ യൂട്യൂബില്‍ ലോകം ഏറ്റവും അധികം കാതോര്‍ത്ത ഗാനം, 200 കോടി പ്രേക്ഷകരെ ഏറ്റുവുമധികം വേഗത്തില്‍ നേടിയ ഗാനം, യുട്യൂബില്‍ ആദ്യമായി 300 കോടി പ്രേക്ഷകര്‍ കണ്ട പാട്ട്, യുട്യൂബിന്റെ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തുളള സംഗീത വിഡിയോ ഇതിനെല്ലാം ഒരു ഉത്തരം ഡെസ്പാസീത്തോ. ഈ സ്പാനിഷ് പാട്ടിന്റെ സ്യഷ്ടാക്കളായ ലൂയി ഫോണ്‍സിയോ എറിക്കാ എന്‍ഡറിനോ ഈ പാട്ട് ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന് സ്വപനത്തില്‍ പോലും വിചാരിച്ചു കാണില്ല. കടലോരത്ത് ജീവിക്കുന്ന മനുഷ്യന്റെ ചിരികളേയും കളികളേയും ആ നാടിന്റെ നിറത്തേയും ആകാശത്തിന്റെ സന്തോഷത്തേയും പാടിയ പാട്ട് ലോകം ഏറ്റെടുത്തപ്പോള്‍ അത് കടലാല്‍ ചുറ്റപ്പെട്ട പ്യൂര്‍ട്ടോ റിക്കോ ഒരു കൊച്ചു ദ്വീപിന്റെ വിജയമായിരുന്നു. ഈ ദ്വീപില്‍ ജനിച്ചു വളര്‍ന്ന ലൂയി ഫോണ്‍സി, എറിക്കാ എന്‍ഡറിനൊപ്പം ചേര്‍ന്നെഴുതി ഈണമിട്ട് പാടിയ പാട്ട് 450 കോടിയോളം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. 20,000 മണിക്കൂറുകളാണ് ഡെസ്പാസീത്തോ കാണാന്‍ ലോകം നീക്കി വച്ചത്. ഇംഗ്ലീഷ് ഗാനങ്ങളുടെ ആധിപത്യ ലോകത്തിലെ ഒരു വേറിട്ട ശബ്ദമായി ഡെസ്പാസീത്തോയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഷേപ്പ് ഓഫ് യു (ഇംഗ്ലീഷ്)

“ഷേപ്പ് ഓഫ് യു” ഈ വര്‍ഷം ലോകത്തെ കൂടുതല്‍ ആനന്ദിപ്പിച്ച ഇംഗ്ലീഷ് ഗാനം. ഇംഗ്ലീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീറന്റെ എക്കാലത്തെയും മികച്ച ഹിറ്റാണ് ഷേപ്പ് ഓഫ് യു. 295 കോടിക്ക് മുകളില്‍ ആള്‍ക്കാര്‍ ഇതിനോടകം ഈ പാട്ട് കണ്ടുകഴിഞ്ഞു. നവംബറില്‍ ബോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഫറാ ഖാന്റെ താര നിശയില്‍ പങ്കെടുക്കാന്‍ ഷീറന്‍ മുംബൈയിലെത്തിയ ഷീറന്‍ തന്റെ ഹിറ്റ് ഗാനം ആലപിച്ച് ഇന്ത്യന്‍ ആരാധകരെയും ത്യപ്തരാക്കി. ലോകത്ത് തനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ഇന്ത്യയെന്ന് പറഞ്ഞ ഷീറന്‍ ഇന്ത്യന്‍ സംഗീതത്തെക്കുറിച്ചും വാചാലനായിരുന്നു.

ജിമിക്കി കമ്മല്‍ (മലയാളം)

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന മലയാളത്തിലെ “കുരുത്തം കെട്ട” പാട്ടും 2017 വര്‍ഷത്തില്‍ ലോക സംഗീതത്തില്‍ അലയടികള്‍ സൃഷ്ടിച്ചു. മോഹലാല്‍ നായകനായെത്തിയ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഗാനമായിരുന്നു ഇത്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല ഈ ഗാനം ലോക ശ്രദ്ധ തന്നെ പിടിച്ചു വാങ്ങി. ജിമിക്കി കമ്മലിനൊപ്പം താളം പിടിക്കാന്‍ ആരാധകര്‍ മത്സരിച്ചപ്പോള്‍ ഒരു കാലത്തും കാണാത്ത സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടും ഈ ഗാനത്തെ 2017 ന്റെ മികച്ച സംഭാവനയാക്കി. തനി നാടന്‍ ശൈലിയിലുള്ള ഈ പാട്ടിന് വരികളെഴുതിയത് അനില്‍ പനച്ചൂരാനാണ്. ഈണം ഷാന്‍ റഹ്മാനും. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം പാടിയത്. വെറുതെ ഇരിക്കുന്ന നേരങ്ങളില്‍ കൊട്ടിപ്പാടാന്‍ തോന്നുന്ന താളമുള്ള പാട്ട് വളരെ വേഗത്തില്‍ വൈറലായി. 50 കോടിക്ക് മുകളില്‍ ആള്‍ക്കാരാണ് ഇതിനോടകം ഈ പാട്ട് കണ്ടിരിക്കുന്നത്.