വില്ലന്‍ : വില്ലനോ നായകനോ?

കുറ്റ്വാന്വേഷണ ത്രില്ലറുകള്‍ പലവിധങ്ങളില്‍ ആസ്വാദകരെ കീഴ്‌പ്പെടുത്താറുണ്ട്. ഘാതകനിലേയ്ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചെന്നെത്തുന്ന സമര്‍ത്ഥനായ അന്വേഷകന്‍. അയാളുടെ ലക്ഷ്യത്തെ വഴിതെറ്റിച്ചുവിടുകയോ അയാളെ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന സൈക്കോപാത്ത് ആയ അല്ലെങ്കില്‍ നോര്‍മല്‍ വില്ലന്‍. ഇവര്‍ക്കിടയിലെ ക്യാറ്റ് ആന്‍ഡ് മോസ് ഗെയിം ഇടമുറിയാതെ പ്രേക്ഷകനിലേക്കെത്തുമ്പോഴാണ് ഒരു പൂര്‍ണ്ണതയുള്ള കുറ്റാന്വേഷണ ത്രില്ലര്‍ പിറവിയെടുക്കുന്നത്. “ഹെര്‍കൂള്‍ പൊയ്‌റോട്ട്” എന്ന പ്രശസ്ത ബെല്‍ജിയന്‍ കുറ്റാന്വേഷകനിലൂടെ വായനക്കാരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അഗതാ ക്രിസ്റ്റിയുടെ എ.ബി.സി മര്‍ഡേഴ്‌സില്‍, ഘാതകന്‍ തന്നിലേക്ക് എത്തപ്പെടുവാനുള്ള വഴികളെല്ലാം ദിശതെറ്റിച്ചു വിടുന്നതിനായി നാലു കൊലപാതകങ്ങള്‍ നടത്തുന്നത് മലയാളത്തില്‍ സിനിമാഖ്യാനം നടത്തിയപ്പോള്‍ “ഗ്രാന്‍ഡ് മാസ്റ്റര്‍” എന്നപേരില്‍ മലയാളത്തിലെ ഒരു ശ്രദ്ധേയമായ റിവഞ്ച് ത്രില്ലര്‍ രൂപം കൊണ്ടു. 1999-ല്‍ ഇറങ്ങിയ ജലമര്‍മ്മരം മുതല്‍ എഴുതി തുടങ്ങിയ ബി. ഉണ്ണികൃഷ്ണന്‍ ടൈഗറില്‍ വരെ എഴുത്തുകാരനായി ശോഭിച്ചു. സ്മാര്‍ട്ട് സിറ്റിയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബി. ഉണ്ണികൃഷ്ണന്‍ സ്മാര്‍ട് സിറ്റി, ഐ ജി, പ്രമാണി, ത്രില്ലര്‍, മാടമ്പി, ഐ ലൗ മീ, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും ഗ്രാന്‍ഡ് മാസ്റ്റര്‍, മാടമ്പി എന്നീ ചിത്രങ്ങള്‍ മാത്രമാണ് ബി.ഉണ്ണികൃഷ്ണനിലെ സംവിധായകനെ അടയാളപ്പെടുത്തുന്നത്.

തന്റെ സിനിമകളെ ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യുവാനറിയാവുന്ന സംവിധായകരിലൊരാളാണ് ബി. ഉണ്ണികൃഷ്ണന്‍. “നരസിംഹ”ത്തിനുശേഷം നായകന്റെ ഡയലോഗുകള്‍ കേട്ട് പ്രേക്ഷകര്‍ ഇളകിമറിയുന്ന ഒരു ചിത്രമായിരിക്കും “മാടമ്പി” എന്ന് അദ്ദേഹം ചിത്രമിറങ്ങുന്നതിനു മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മിസ്റ്റര്‍ ഫ്രോഡിനേക്കുറിച്ചും അതുപോലെ വില്ലനേക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. “ഇതൊരു സാധാരണ മാസ് മസാല ചിത്രമല്ല.. ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാത്രം ഒരുക്കിയ ചിത്രമല്ല വില്ലന്‍. ചിത്രത്തില്‍ ക്ലാസിലും മാസിലും ഉപരി മറ്റ് പലതുമുണ്ട്…! മുന്‍വിധികളുടെ കെട്ടുമാറാപ്പ് അഴിച്ചു വച്ച് തുറന്ന മനസ്സോടു കൂടി നിങ്ങള്‍ ചിത്രം കാണേണ്ടതാണ്” -എന്ന് അദ്ദേഹം പറഞ്ഞിരുന്നു. “സാള്‍ട്ട് ആന്റ് പെപ്പര്‍” ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന “വില്ലന്‍” പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ പ്രതീക്ഷ ഇരട്ടിയായി. റിലീസിംഗ് സമയമായപ്പോഴേക്കും ചിത്രത്തിനുണ്ടായ ഹൈപ്പ് ഭീമമായിരുന്നു. എണ്ണമറ്റ ഫാന്‍ ഷോകളിലൂടെയും സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങളിലൂടെയും വില്ലന്‍ റിലീസ് ദിവസം ഒരുത്സവാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു.