ശ്യാമപ്രസാദ് കൈയൊപ്പ് പതിഞ്ഞ 'ഹേയ് ജൂഡ്'

ശ്യാമപ്രസാദിന്റെ സിനിമകള്‍ക്ക് എന്നും നിറയൗവ്വനമാണ്. നവതലമുറയുടെ സ്പന്ദനങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന വ്യത്യസ്തതയാര്‍ന്ന ആശയങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന സവിശേഷത. ഒരു മന്ദമാരുതനായി ആരംഭിയ്ക്കുകയും, തുടര്‍ന്ന് വന്യമായ ഉള്‍വേഗമുള്ള കൊടുങ്കാറ്റിലേയ്ക്ക് ക്ഷണനേരം കൊണ്ട് മാറുവാനും പ്രാപ്തിയുള്ള ശ്യാമപ്രസാദിന്റെ സിനിമകള്‍, വാണിജ്യ തലങ്ങള്‍ക്കും കലാമൂല്യത്തിനുമിടയില്‍ സഞ്ചരിക്കുന്നു.

മനുഷ്യമനസുകളുടെ മനസ്സുകളുടെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയവും..! ഇത്തവണ “ഹേ ജൂഡ്” എന്ന സിനിമയുമായാണ് മലയാളത്തിന്റെ ഈ വലിയ സംവിധായകന്‍ എത്തിയിരിക്കുന്നത്. 1998-ല്‍”കല്ലുകൊണ്ടൊരു പെണ്ണ്” സംവിധാനം ചെയ്തുകൊണ്ട് രംഗത്തുവന്ന ശ്യാമപ്രസാദ് ഇതുവരെ പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഗൗരവപൂര്‍വ്വം സിനിമകളെ സമീപിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവയെല്ലാം മികച്ച അനുഭവങ്ങള്‍ തന്നെയായിരുന്നു സമ്മാനിച്ചത്.

“ഇവിടെ” എന്ന പൃഥ്വിരാജ് – നിവിന്‍ പോളി ചിത്രം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹേയ് ജൂഡ്”. ബീറ്റില്‍സിന്റെ വിഖ്യാതമായ “ഹേയ് ജൂഡ്” എന്ന ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ടൈറ്റില്‍ എടുത്തിരിക്കുന്നത്. നിവിന്‍ പോളി ശ്യാമപ്രസാദുമായി കൈകോര്‍ക്കുന്നത് ഇത് മൂന്നാം തവണയാണ്. നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം സേഫ് സോണില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഏറ്റെടുത്ത കഴിഞ്ഞ വര്‍ഷത്തെ രണ്ടു ചിത്രങ്ങളും ഏറ്റുവാങ്ങിയത് തികഞ്ഞ പരാജയമായിരുന്നു. സഖാവ്, ഒടുവിലിറങ്ങിയ റിച്ചി എന്നീ ചിത്രങ്ങളില്‍ നിന്നുമുള്ള തിക്താനുഭവങ്ങള്‍ നിവിന്‍ പോളി ചിത്രം കാണുക എന്ന ഉദ്ദേശ്യത്തില്‍ തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നതില്‍ നിന്നും പ്രേക്ഷകരെ പിന്നോട്ടുവലിച്ചിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ ക്രൈസ്തവ കുടുംബത്തിന്റെ കഥയാണ് “ഹേയ് ജൂഡ്” പറയുന്നത്. ആന്റിക് ഷോപ്പ് നടത്തുന്ന, വീണത് വിദ്യയാക്കുന്ന, കുശാഗ്രബുദ്ധിക്കാരനായ ഡൊമിനിക്കിന്റെ മകന്‍ ജൂഡ് പെരുമാറ്റവൈചിത്ര്യമുള്ള ഒരു യുവാവാണ്. തന്റെ ആന്റിയുടെ മരണത്തോടനുബന്ധിച്ച് ഗോവയിലേയ്ക്ക് വന്നെത്തുന്ന ജൂഡിന്റെ സ്വഭാവ വ്യതിയാനങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

തികച്ചും സ്വാഭാവികമായ നര്‍മ്മസംഭാഷണങ്ങളിലൂടെ, ഗൗരവമാര്‍ന്ന ഒരു കഥയെ, അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ജൂഡിനൊപ്പം സഞ്ചരിച്ചുതുടങ്ങുന്ന ചിത്രം അവന്റെ പെരുമാറ്റരീതികളെ പ്രേക്ഷകന് പരിചയപ്പെടുത്തുകയാണ്. അവന്‍ കണ്ടുമുട്ടുകയും സഹവസിക്കുകയും ചെയ്യുന്ന വ്യക്തികളിലൂടെ അവനിലുളവാകുന്ന മാറ്റങ്ങളെ ചിത്രം വിശദീകരിച്ചുതരികയാണ്. മിതമായ വേഗതയില്‍ സഞ്ചരിച്ചുതുടങ്ങുന്ന ചിത്രത്തിന്റെ വേഗത രണ്ടാം പകുതിയില്‍ അല്‍പ്പം കുറഞ്ഞു. എന്നിരുന്നാലും സ്വാഭാവികത നഷ്ടപ്പെടാതെ ചിത്രം പറഞ്ഞുതീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയം വരിച്ചിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലുമായി സംഭവിക്കുന്ന സിനിമയില്‍ രണ്ടിടങ്ങളിലെ സംസ്‌കാരവും, ജീവിതവുമെല്ലാം പശ്ചാത്തലമാകുന്നുണ്ട്. ഓരോ മനുഷ്യനും ഓരോ സ്വഭാവവൈകല്യങ്ങളുണ്ട്. സാധാരണക്കാരുടെ ലോകത്ത് ഇത്തരം ചെറിയ വൈകല്യങ്ങളുള്ളവര്‍ മറ്റുള്ളവരുമായി എങ്ങനെ ഇടപെടുന്നു എന്നുള്ളതാണ് ജൂഡിലൂടെ സംവിധായകന്‍ രസകരമായി പറയാന്‍ ശ്രമിക്കുന്നത്.

താരമൂല്യം കണ്ട് ഭ്രമിച്ച് ഒരു അടിപൊളി ത്രില്ലര്‍ പ്രതീക്ഷിച്ച് പൊതു പ്രേക്ഷകര്‍ ഒരിക്കലും ഒരു ശ്യാമപ്രസാദ് ചിത്രത്തെ സമീപിക്കുവാനിടയില്ല. മറിച്ച് ഗൗരവപൂര്‍വ്വമായിരിക്കും സമീപിക്കുക. കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ മനോഹരമായി വരച്ചുവയ്ക്കുകയാണ് സംവിധായകന്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ രസകരമായ ഒരു നിവിന്‍ പോളിച്ചിത്രം എന്ന നിലയിലും ശ്യാമപ്രസാദ് ഇരുവിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നുണ്ട്. ഒരേ കടലില്‍, ആര്‍ട്ടിസ്റ്റില്‍, ഇംഗ്ലീഷില്‍, ഋതുവില്‍ ഒക്കെ കണ്ട കഥാപാത്രങ്ങളുടെ ചില ഷേഡുകള്‍ “ഹേയ് ജൂഡി”ലെ ചില കഥാപാത്രങ്ങളിലും കണ്ടെത്താം. ആ പരിചിതഭാവം കഥാപാത്രങ്ങളുടെ മാനസികഘടന മനസിലാക്കാന്‍ ഒട്ടൊക്കെ സഹായിക്കുന്നുമുണ്ട്.സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം അതിനുദാഹരണമാണ്.

ശ്യാമപ്രസാദിന്റെ മുന്‍ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി നര്‍മ്മത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചിത്രമാണ് ഹേയ് ജൂഡ്. സിദ്ധീഖ്, നിവിന്‍ പോളി, വിനയ് മേനോന്‍ തുടങ്ങിയവരുടെ സ്വാഭാവിക സംഭാഷണ രംഗങ്ങളാണ് “ഹേയ് ജൂഡി”ല്‍ ഹാസ്യത്തിന്റെ മേമ്പൊടി വിതറുന്നത്. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പ്രത്യേക മാനറിസങ്ങളും സംഭാഷണശൈലിയും തിയെറ്ററില്‍ ഒരു ശ്യാമപ്രസാദ് ചിത്രത്തിനുമപ്പുറത്തെ ചിരികളുയര്‍ത്തുന്നു. അതോടൊപ്പം തന്നെ, ഇമോഷന്‍സിന്റെ കാപട്യങ്ങളേക്കുറിച്ചും, സോഷ്യല്‍ കമ്യൂണിക്കേഷനുകളുടെ പ്രാധാന്യത്തേക്കുറിച്ചും അസന്തുലിതമായ ആവാസവ്യവസ്ഥയ്ക്ക് കാരണമായ മനുഷ്യന്റെ പ്രവൃത്തികളേക്കുറിച്ചും സംവിധായകന്‍ ഒരാകമാനവീക്ഷണം നല്‍കുന്നുണ്ട്.

നടനെന്ന നിലയില്‍ നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹേയ് ജൂഡിലേത്. ബാംഗ്ലൂര്‍ ഡേയ്‌സ് മുതലുള്ള ചിത്രങ്ങളിലെ നിവിന്‍ കഥാപാത്രങ്ങളുടെ മാനറിസങ്ങളാണ് അദ്ദേഹത്തിന് ഇത്രയേറെ ജനപിന്തുണ നേടിക്കൊടുത്തതെങ്കില്‍ ഹേയ് ജൂഡ് അത്തരത്തില്‍ ഒരു പതിവും ആവര്‍ത്തിക്കുന്നില്ല. താരപരിവേഷമോ നിവിന്റെ ജനപ്രിയ മാനറിസങ്ങളോ ഇല്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാറാന്‍ ജൂഡെന്ന ടൈറ്റില്‍ കഥാപാത്രത്തിലൂടെ നിവിന്‍ പോളിയ്ക്ക് കഴിഞ്ഞു. വ്യത്യസ്ത സ്വഭാവവിശേഷതകളാണ് ജൂഡിനെ സമപ്രായക്കാരില്‍ നിന്നും വേര്‍തിരിച്ചത്.

ഡൊമിനിക് ആയി സിദ്ധിഖിന്റെ കഥാപാത്രം സൃഷ്ടിക്കുന്ന ചിരിയും ചിന്തയും ഏറെ സ്വാഭാവികതയുള്ളതാണ്. ഹേയ് ജൂഡിനെ റിയലിസ്റ്റിക്കായ സിനിമാകാഴ്ചയാക്കി മാറ്റുന്നതില്‍ സിദ്ധിഖിന്റെ സാന്നിധ്യം വഹിച്ച പങ്ക് നിസ്സാരമല്ല. മലയാള സിനിമയിലെ അരങ്ങേറ്റ വേഷത്തില്‍ ക്രിസ്റ്റല്‍ ആന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയായി തൃഷ ശരാശരി പ്രകടനം കാഴ്ചവച്ചു. സയനോരയുടെ ഡബ്ബിംഗ് തൃഷയുടെ കഥാപാത്രത്തിന് ഒട്ടും അനുയോജ്യമായിരുന്നില്ല. ഏതാനും മിനിറ്റുകള്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അജു വര്‍ഗ്ഗീസും പ്രേക്ഷകനെ നന്നായി ചിരിപ്പിക്കുന്നുണ്ട്. നീനാകുറുപ്പ്, വിജയ് മേനോന്‍, അപൂര്‍വ്വ ബോസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ശ്യാമപ്രസാദിന്റെ തന്നെ ചിത്രങ്ങളായ “ഒരേ കടലി”നും, “അരികെ”യിലും ഔസേപ്പച്ചന്‍ മുന്‍പ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. “അകലെ” എന്ന സിനിമയ്ക്കു വേണ്ടി എം ജയചന്ദ്രനും “ഇവിടെ” എന്ന ചിത്രത്തിനായി ഗോപീസുന്ദറും, “ഋതു”വിനു വേണ്ടി രാഹുല്‍രാജും ഇതിനോടകം ശ്യാമപ്രസാദിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ട്രൈലറില്‍ കേട്ട, പശ്ചാത്തലസംഗീതത്തിന് “ചാര്‍ളി” സിനിമയുടേതുമായി വലിയ സാമ്യം ഉണ്ടായിരുന്നു. ഗാനങ്ങള്‍ ശരാശരിനിലവാരം പുലര്‍ത്തിയപ്പോള്‍ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു. ഒരു ബാന്‍ഡ് പെര്‍ഫോമന്‍സ് രംഗത്തില്‍ ഗിത്താറുമായി ഔസേപ്പച്ചന്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഗപ്പി, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, ഗോവ തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. കഥയ്ക്കു ചേരും പടി പശ്ചാത്തലം മിഴിവുറ്റതാക്കാന്‍ ഗിരീഷിനായി. ചിത്രത്തിന്റെ കലാസംവിധാന മികവും എടുത്തുപറയേണ്ടതാണ്.

ശ്യാമപ്രസാദിന്റെ മികച്ച ചിത്രങ്ങളുടെ നിരയിലാണ് ഹേയ് ജൂഡിന്റെയും സ്ഥാനം. മലയാള സിനിമയില്‍ അടുത്തിടെ സംഭവിച്ച ഫീല്‍ ഗുഡ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹേയ് ജൂഡിന്റെയും സ്ഥാനം. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അഭിനേതാക്കളുടെയും കൈയൊപ്പ് ഒരുപോലെ പതിഞ്ഞ ഹേയ് ജൂഡ് ദൃശ്യമികവ് കൊണ്ടും കഥാപശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും സമീപകാലസിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു.

Read more

സേഫ്സോണില്‍ നിന്നുകൊണ്ടുള്ള വേഷങ്ങളേ തിരഞ്ഞെടുക്കുന്നുള്ളൂ എന്ന ആക്ഷേപം നിവിന്‍ പോളിയ്‌ക്കെതിരെ ചിലര്‍ ഉന്നയിക്കാറുണ്ട്. ഈ ചിത്രത്തോടുകൂടി, അത്തരത്തിലുള്ള ആരോപണങ്ങള്‍ക്കെല്ലാം നിവിന്‍ പോളി ഒരു മറുപടി കൊടുത്തിരിക്കുകയാണ്. ഒപ്പം, വാണിജ്യപ്രാധാന്യമുള്ള ചിത്രമെന്നതിനേക്കാള്‍, ഇത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള നിവിന്‍ പോളിയുടെ തീരുമാനവും അഭിനന്ദനാര്‍ഹമാണ്.