ഷക്കീറയ്ക്ക് എതിരെ കേസെടുത്ത് സ്പെയിൻ; എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; കുടുങ്ങുന്നത് ആറാം തവണ

പ്രശസ്ത കൊളംബിയൻ  പോപ്പ് ഗായിക ഷക്കീറയ്ക്കെതിരെ കേസെടുത്ത് സ്പെയിൻ. താരത്തിന്റെ 2018 ലെ എൽ ഡോറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്മെന്റിൽ നിന്ന് 12.5 മില്ല്യൺ ലാഭം ലഭിച്ചത് ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിച്ചതിനാണ്  സ്പാനിഷ് ഗവണ്മെന്റ്  കുറ്റം ചുമത്തിയിരിക്കുന്നത്.

2018 ലെ ആകെ വരുമാനത്തിൽ നിന്നും 6.7 മില്ല്യൺ യൂറോയാണ് താരം നികുതി അടക്കേണ്ടിയിരുന്നത്. കേസിന്റെ വിചാരണ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൂടാതെ നികുതി വെട്ടിപ്പിന് വേണ്ടി കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് പണം കൈമാറ്റം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്. ഈ വർഷം ജൂലൈയിലാണ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

താരത്തിന്റെ ഔദ്യോഗിക വസതി ബഹാമസിലാണെങ്കിലും 2012-14 വർഷങ്ങളിൽ പകുതിയിലേറെ സ്പെയിനിൽ ചെലവഴിച്ചത് കൊണ്ട്  ഇവിടെ തന്നെ നികുതി അടക്കേണ്ടതായിരുന്നു എന്നാണ്  ബാഴ്സലോണയിലെ പ്രോസിക്യൂട്ടർമാർ പറയുന്നത്. ഈ നവംബറിൽ ആറ് വ്യത്യസ്ത നികുതി കുറ്റങ്ങളുടെ പേരിലാണ് ഷക്കീറ വിചാരണ നേരിടാൻ പോവുന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.