ബിപാഷാ ബസുവിന്റെ ആ 'വള്‍ഗര്‍' പരസ്യം മാറ്റണമെന്ന് സല്‍മാന്‍ ഖാന്‍: 'തന്റെ ഷോ കാണുന്നത് കുടുംബങ്ങള്‍'

സല്‍മാന്‍ ഖാന്‍ ഹോസ്റ്റായ ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. ഈ പരിപാടിയുടെ 11ാം സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഷോ ഹൗസില്‍നിന്ന് ബിപാഷാ ബസുവിന്റെയും കരണ്‍ ഗ്രോവറുടെയും അര്‍ദ്ധനഗ്ന ഗര്‍ഭനിരോധന ഉറയുടെ പരസ്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. തന്റെ ഷോ കാണുന്നത് കുടുംബങ്ങളാണെന്നും ഇത്തരം കാഴ്ച്ചകള്‍ അവര്‍ക്ക് അലോസരമുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സല്‍മാന്‍ ഖാന്റെ നിര്‍ദ്ദേശം പ്രൊഡക്ഷന്‍ ടീം ഏറ്റെടുക്കുകയും കോണ്ടം ആഡ് നീക്കുകയും ചെയ്തിട്ടുണ്ട്.

ബിഗ് ബോസിന്റെ കാഴ്ച്ചക്കാരില്‍ ഏറിയ പങ്കും കുട്ടികളാണെന്ന് സല്‍മാന്‍ ഖാന്‍ വിലയിരുത്തുന്നു. സല്‍മാന്‍ തന്റെ സിനിമകളിലും ഇന്റിമേറ്റ് സീനുകളെ പ്രോത്സാഹിപ്പിക്കാറില്ല. ഓണ്‍സ്‌ക്രീന്‍ കിസിംഗ്, ഇന്റിമേറ്റ് സീനുകള്‍ എന്നിവയില്‍നിന്ന് സല്‍മാന്‍ എപ്പോഴും ഒഴിഞ്ഞു നില്‍ക്കാറുണ്ട്.

അതേസമയം, ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥികളുടെ സംസാരം പലപ്പോഴും അതിരുവിടുന്നതാണ്. കഴിഞ്ഞ ദിവസം ലൈംഗികത നിറഞ്ഞ സംസാരത്തിന് മത്സരാര്‍ത്ഥികളായ ബാന്ധ്കി കല്‍റ, പുനീഷ് ശര്‍മ്മ എന്നിവരെ സല്‍മാന്‍ താക്കീത് ചെയ്തിരുന്നു. എന്നാല്‍, ഇത് ഗൗനിക്കാതെ ഷോയില്‍ കൂടുതല്‍ ഇന്റിമേറ്റ് ആകുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

ഈ പരസ്യത്തിന്റെ പേരില്‍ കരണ്‍ ഗ്രോവര്‍ക്കും ബിപാഷാ ബസുവിനും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിരുന്നിട്ടും ലൈംഗികത, ഗര്‍ഭ നിരോധന ഉറ എന്നീ വാക്കുകള്‍ക്ക് നാം ഭ്രഷ്ട് കല്‍പിച്ചിരിക്കുകയാണെന്നും ഗര്‍ഭധാരണം മാത്രമല്ല ലൈംഗിക ജന്യ രോഗങ്ങളും ഗര്‍ഭനിരോധന ഉറകളുപയോഗിച്ച് നമുക്ക് തടയാനാകുമെന്നും ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന നിലയില്‍ കൃത്യമായ നിലപാടുള്ളത് കൊണ്ടാണ് ഈ പരസ്യത്തില്‍ തങ്ങള്‍ അഭിനയിച്ചതെന്നുമുള്ള നിലപാടുമായി ബിപാഷ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.