മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 20 കോടി തട്ടിയ കേസ്; പ്രതി ധന്യ മോഹൻ ഈസ്റ്റ് കൊല്ലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 20 കോടി തട്ടിയ കേസിലെ മുഖ്യ പ്രതി ധന്യ മോഹൻ കീഴടങ്ങി. ഈസ്റ്റ് കൊല്ലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനിൽ നിന്ന് ഇറക്കി മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ്. ധന്യ പണം തട്ടിയെടുത്തത് 5 വർഷംകൊണ്ടാണ്.

മണപ്പുത്ത് ഇരുന്ന് അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ തട്ടിപ്പ് നടത്തിയത്. 18 വര്‍ഷമായി വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നു ധന്യ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം ധന്യ മോഹൻ കോടികള്‍ തട്ടയത് ഓണ്‍ലൈന്‍ റമ്മികളിക്കാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നും രണ്ട് കോടി രൂപയുടെ റമ്മി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണംകൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായും പൊലീസ് അറിയിച്ചു. അതേസമയം റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് ആദായ നികുതി വകുപ്പ് ധന്യക്ക് നോട്ടീസും രണ്ടു പ്രാവശ്യം നല്‍കിയിരുന്നു.