സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പക; സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാർ, പ്രതിപട്ടികയിൽ ടിപി വധക്കേസ് പ്രതികളും

തലശ്ശേരി മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ സിപിഎം പ്രവർത്തകരായ ഒൻപതു പ്രതികൾ കുറ്റക്കാരെന്നു തലശ്ശേരി കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്.

പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പികെ ഷംസുദീൻ, പന്ത്രണ്ടാം പ്രതി മക്രേരി കിലാലൂർ ടിപി രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചിരുന്നു.

പത്തായക്കുന്ന് കാരായിന്റവിട ടികെ രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻവി യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പിഎം മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെവി പത്മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നീ പ്രതികളാണു കുറ്റക്കാർ.

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. 2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 2 പ്രതികളെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്നും തുടരന്വേഷണം വേണമെന്നും കാണിച്ചാണു കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

Read more