'നിരപരാധിയെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ കേസ് എടുക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി എഡിജിപി

മുഖ്യമന്ത്രിക്ക് കത്ത് നൽകി എഡിജിപി എം ആർ അജിത്കുമാർ. അന്വേഷണത്തിൽ നിരപരാധിയെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. വിവാദങ്ങളുണ്ടായശേഷം എഡിജിപി എംആര്‍ അജിത് കുമാര്‍ അയക്കുന്ന രണ്ടാമത്തേ കത്താണിത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാര്‍ കത്ത് നല്‍കിയിരുന്നു. അതേസമയം എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ രംഗത്തെത്തിയിരുന്നു.

കൂനിന്മേൽ കുരു വന്ന് പെട്ട അവസ്ഥയാണ് എഡിജിപി എം ആർ അജിത്കുമാറിനിപ്പോൾ. ആരോപണങ്ങളിൽ വിവാദങ്ങൾ കനക്കുമ്പോൾ ഒന്നിനും പിറകെ ഒന്നായി വീണ്ടും ആരോപണങ്ങളിൽ ചുറ്റിവലിയുകയാണ് അജിത്കുമാർ. ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടെ ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം.

എഡിജിപി എം ആർ അജിത്കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെയും കണ്ടുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാനത്ത് നടന്ന ആ‍ർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.