എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണവുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ല. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിശദീകരണം.
അതേസമയം മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയത്. വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. വിഷയത്തിൽ എട്ട് പരാതികൾ ലഭിച്ച എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. എന്നാൽ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ കേസെടുക്കാനാകില്ലെന്ന് നിയമോപദേശ ലഭിച്ചു. വെള്ളാപ്പള്ളി നടേശൻ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ലെന്നാണ് നിയമോപദേശം.