തമിഴ്‌നാട്ടിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു; സമീപത്ത് നിന്ന് ലഭിച്ചത് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും

തമിഴ്‌നാട്ടിലെ ദിണ്ടുഗല്ലില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. സാബുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്നായി സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്‍ഐഎയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാബു ജോണ്‍ തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് സാബുവിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.