ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത് മൂന്ന്തവണ; മലയാളി അറസ്റ്റിൽ

ഛത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ബിലാൽ റഫീഖ് (50) ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌.

മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായിരുന്ന ബിലാൽ റഫീഖ് 2021-ൽ ഇൻസ്റ്റഗ്രാം വഴിയാണ് ഛത്തീസ്‌ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

2022-ലും 2023- ലുമാണ് പീഡനം നടന്നതും യുവതി ഗർഭിണിയായതും. രണ്ടുതവണയും ഇയാൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു. അതേസമയം പീഡനത്തിൽ മൂന്നാംതവണയും യുവതി ഗർഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാൽ റഫീഖിൻ്റെ മാതാപിതാക്കൾ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതിയുടെ പരാതിയിലുണ്ട്. അവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.