ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം; ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയടക്കം മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം

പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാൻ ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയടക്കം മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വില കൊടുത്ത് വാങ്ങാന്‍ ഗസ റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ലെന്നും പലസ്തീന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവര്‍ തിരിച്ചുനല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് കാന്തപുരം പറഞ്ഞത്. ഇതിനാവശ്യമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണം. കേരളത്തില്‍ സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ചിലര്‍ നന്നായി ശ്രമിക്കുന്നുണ്ടെന്നും ഇതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റി നിര്‍ത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂട്ടിച്ചേർത്തു.

ഇക്കാര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളും ജാഗ്രത പാലിക്കണം. തീവ്ര ചിന്താഗതിയിലേക്ക് നയിക്കുന്ന ഒരു നീക്കത്തെയും സമസ്ത അംഗീകരിക്കുന്നില്ല. അതിനെ ശക്തമായി എതിര്‍ക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അതേസമയം മുസ്‌ലിങ്ങള്‍ വര്‍ഗ്ഗീയതയും പിന്തിരിപ്പന്‍ നിലപാടും പ്രചരിപ്പിക്കുന്നവരാണെന്ന് ചിലര്‍ അധിക്ഷേപിക്കുന്നുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു. അത് തെറ്റാണെന്നും ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുസ്‌ലിങ്ങള്‍ ജീവിക്കുന്നതെന്നും കാന്തപുരം അറിയിച്ചു.

ഖുര്‍ ആന്‍ പ്രകാരമാണ് ജീവിതം. മുസ്‌ലിം സമുദായത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. ഇന്ത്യ രാജ്യത്തെ വൈദേശികരില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ മുസ്‌ലിം സമുദായത്തിന് കാര്യമായ പങ്കുണ്ട്. വാഗണ്‍ ട്രാജഡിയില്‍ മരിച്ച് വീണവരെല്ലാം മുസ്‌ലിങ്ങളായിരുന്നു. മുസ്‌ലിം സമുദായം രാജ്യത്തിന് എല്ലാ കാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ പോയാല്‍ പോലും മുസ്‌ലിങ്ങള്‍ അവഗണന നേരിടുന്നുണ്ടെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Read more