ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവത്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍. സിപിഎമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താന്‍ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അദേഹം പറഞ്ഞു.

ഒരു സ്ത്രീയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ആഭാസനായ വ്യക്തിക്കെതിരെ പ്രതികരിച്ചു എന്നതാണ് ഇവര്‍ മേയര്‍ക്ക് എതിരെ ആരോപിക്കുന്ന കുറ്റം. മേയര്‍ ആര്യ രാജേന്ദ്രനോട് ഒടുങ്ങാത്ത കലിയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഉള്ളത്. തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്നും തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മോഡിയെ വിമാനത്താവളത്തില്‍ ബിജെപിയുടെ മേയര്‍ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.

35 കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് ഉണ്ടായിരുന്നതും നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയും കയ്യിലുള്ള കോടിക്കണക്കിനു രൂപയുമാണ് ഈ വെല്ലുവിളി ഉയര്‍ത്താന്‍ അവരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍. ബിജെപിയുടെ ആ ആഗ്രഹം പൂവണിഞ്ഞില്ല എന്നുമാത്രമല്ല നിലവിലുണ്ടായിരുന്നതില്‍ നിന്ന് ഒരു വാര്‍ഡ് പോലും കൂടുതല്‍ ജയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയ കോണ്‍ഗ്രസ് വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് അധികാരമേറ്റു. അന്നുമുതല്‍ തുടങ്ങിയതാണ് ബിജെപിയുടെയും കോണ്‍ഗ്രസുകാരുടെയും ഈ ഹാലിളക്കം. നഗരസഭാ ഭരണം തടസ്സപ്പെടുത്താനും ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഈ സംഘം നിരന്തരമായി പരിശ്രമിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളില്‍ ചൂളി പോകുന്ന ആളല്ല താനെന്ന് ആര്യ രാജേന്ദ്രന്‍ തെളിയിച്ചു.

നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്കായി. സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ടത്തിന് ഇന്ത്യയില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഏക നഗരം തിരുവനന്തപുരമാണ്. ഓരോ തവണയും കോണ്‍ഗ്രസ് – ബിജെപി – മാധ്യമ സംഘങ്ങളുടെ അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ കാലയളവില്‍ തന്നെയാണ് നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. മൂന്നിടത്തും എല്‍ഡിഎഫ് നല്ല വിജയം കൈവരിച്ചു. അതുമാത്രമല്ല വര്‍ഷങ്ങളായി ബിജെപി കൈവശം വച്ചിരുന്ന വെള്ളാര്‍ വാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.

അതോടുകൂടി എല്ലാ സീമകളും ലംഘിച്ചുള്ള ആക്രമണങ്ങളാണ് ഇവര്‍ മേയര്‍ക്കെതിരെ നടത്തുന്നത്. കയ്യില്‍ കിട്ടുന്ന ഏതു വടിയുമെടുത്ത് സിപി എമ്മിനെതിരെ ഓങ്ങാന്‍ വേണ്ടി എന്ത് കള്ള പ്രചരണവും നടത്താന്‍ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങള്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബസ്സിലെ ഡ്രൈവര്‍ സിഐടിയുന്റെ ആളും ആര്യയുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും യുവതിയും ആയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആക്രമണങ്ങളുടെ കഥകള്‍ ഈ മാധ്യമങ്ങള്‍ ചികഞ്ഞു കണ്ടെത്തിയേനെ.

മാത്രമല്ല സിഐടിയു കാരനായ ഡ്രൈവര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരെ വരെ ആരോപിക്കാന്‍ ഈ മാധ്യമ ഭീമന്മാര്‍ മടികാണിക്കില്ലായിരുന്നുവെന്ന് നാഗപ്പന്‍ കുറ്റപ്പെടുത്തി.