വിപ്ലവ ഇതിഹാസം ഏണസ്റ്റോ ചെ ഗുവേര…. സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരിയുടെ ഓർമ്മകൾ ലോക യുവത്വതതിന് എന്നും ആവേശം പകരുന്ന ഒന്നാണ്. മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികൾക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര എന്ന ചെ.
1928-ൽ അർജൻ്റീനയിൽ ജനിച്ച ചെ ഗുവേര മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെയാണ് തൻ്റെ മോട്ടോർ സെെക്കിളുമായി തെക്കേ മേരിക്ക ചുറ്റി സഞ്ചരിച്ചു. തെക്കേ അമേരിക്കയിലൂടെയുള്ള മോട്ടോർ സൈക്കിൾ യാത്രയിൽ കൊടിയ ദാരിദ്ര്യത്തിലേക്കാണ് അദ്ദേഹത്തിൻ്റെ കണ്ണുകൾ തറച്ചത്. അതിനു ശേഷമാണ് ചെ ഗുവേര മാർക്സിസ്റ്റായി മാറിയതും. 1954-ൽ ഗ്വാട്ടിമാലയിൽ പരിഷ്‌കരണവാദിയായ പ്രസിഡൻ്റ് ജാക്കോബോ അർബെൻസിനെ സിഐഎ പിന്തുണയോടെ പുറത്താക്കുന്നതിന് ചെ ഗുവേര സാക്ഷ്യം വഹിച്ചു. ഒരു വർഷത്തിനുശേഷം, മെക്‌സിക്കോ സിറ്റിയിൽ വെച്ച് അദ്ദേഹം ഫിദൽ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. അതോടെയാണ് ചെ ഫിദലിൻ്റെ വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്നത്.
പോരാട്ടങ്ങൾക്കിടയിലും അദ്ദേഹത്തെ ഒരു രോഗം അലട്ടിയിരുന്നു. ആസ്ത്മ രോഗബാധിതനായിരുന്നു ചെ. എന്നാൽ സ്വേച്ഛാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയ്‌ക്കെതിരെ ക്യൂബയിലെ സിയറ മേസ്‌ട്ര പർവതനിരകളിൽ വച്ച് കാസ്‌ട്രോ നടത്തിയ ഗറില്ലാ യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ നിന്ന് ഈ രോഗം ചെ ഗുവേരയെ തടഞ്ഞില്ല. ഒടുവിൽ 1959-ലെ പുതുവത്സര ദിനത്തിൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ രാജ്യം വിടുകയായിരുന്നു. ചെ ഗുവേര 14 മാസക്കാലം ക്യൂബയുടെ സെൻട്രൽ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്നു. അന്ന് എല്ലാ ക്യൂബൻ നോട്ടുകളിലും അദ്ദേഹം ഒപ്പിട്ടത് `ചെ´ എന്നായിരുന്നു. അർജൻ്റീനയിൽ അഭിവാദ്യ വാക്കായി ഉപയോഗിക്കുന്ന പദമായിരുന്നു `ചെ´. ഹേ” എന്നർത്ഥമുള്ള ഒരു സാധാരണ പദം. യാദൃശ്ചികമായി `ചെ´ എന്ന വാക്കായിരുന്നു ചെ ഗുവേരയുടെ വിളിപ്പേരും.
ആഫ്രിക്കയിലേക്ക് വിപ്ലവ പോരാട്ടങ്ങൾ വ്യാപിപ്പിക്കാനായി ചെ ഗുവേര 1965-ൽ കോംഗോയിലെ ലോറന്റ് കബിലയുടെ ഗറില്ലാ പോരാളികളുമായി ചേർന്നു, പക്ഷേ അവരുടെ കഴിവില്ലായ്മയിലും മറ്റും അദ്ദേഹം നിരാശനാകുകയായിരുന്നു. ലാറ്റിനമേരിക്കയിൽ `വിയറ്റ്നാമുകൾ´ സൃഷ്ടിക്കുക എന്ന ആശയവുമായി ഒരു പുതിയ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി ചെ ഗുവേര 1966-ൽ ബൊളീവിയയിലേക്ക് പോയി. ചെ ഗുവേരയെ 1967 ഒക്‌ടോബർ 8-ന് പട്ടാളം പിടികൂടി, അടുത്ത ദിവസം ബൊളീവിയൻ സൈന്യം ലാ ഹിഗുവേരയിലെ ഒരു സ്‌കൂൾ ഹൗസിൽ വച്ച് വധിച്ചു. അയാളുടെ കൈകൾ ഛേദിക്കപ്പെട്ടു. തുടർന്ന് ഒരു എയർഫീൽഡിൽ രഹസ്യമായി അവനെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. 1997-ലാണ് ചെ ഗുവേരയുടെ അസ്ഥികൾ കുഴിച്ചെടുക്കുന്നത്. അവ ക്യൂബയിലേക്ക് കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക വിജയത്തിൻ്റെ ഓർമ്മകൾ ഉറങ്ങുന്ന ഇടമായ സാന്താ ക്ലാരയിൽ അദ്ദേഹത്തിനായി ഒരു ശവകുടീരം നിർമ്മിക്കുകയും അസ്ഥികൾ അതിൽ സ്ഥാപിക്കുകയും ചെയ്തു.
‘ചെ ഗുവേര’യുടെ ആ പ്രസിദ്ധമായ ചിത്രത്തിന് പിന്നിലെ രഹസ്യം
നീളമുള്ള മുടിയെ കറുത്ത ബെററ്റിൽ ഒതുക്കി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന വിപ്ലവകാരി ചെ ഗുവേരയുടെ പ്രതിച്ഛായ ചിത്രം ഇന്ന് ലോകത്തിന് വളരെ പരിചിതമാണ്. 1960-ൽ ക്യൂബൻ ഫോട്ടോഗ്രാഫർ ആൽബെർട്ടോ കോർദയാണ് ഈ പ്രസിദ്ധമായ ചിത്രം പകർത്തിയത്. 31 വയസായിരുന്നു അന്ന് ചെ ഗുവേരയുടെ പ്രായം. ഹവാനയിലെ തുറമുഖത്ത് ബെൽജിയൻ ആയുധങ്ങൾ നിറച്ച ചരക്ക് കപ്പൽ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട തൊഴിലാളികൾക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വച്ചാണ് പ്രസിദ്ധമായ ആ ചിത്രം പകർത്തപ്പെട്ടത്.
‘ഗറില്ലേറോ ഹീറോയിക്കോ’ എന്നാണ് ഈ ചിത്രം അറിയപ്പെട്ടത്. പിൽക്കാലത്ത് ഈ ചിത്രം ലോകമെങ്ങും തരംഗമായി മാറി. വസ്ത്രങ്ങളിൽ മുതൽ ടാറ്റുകളിൽവരെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് മറ്റൊരു ഖ്യാതിയും ആ ചിത്രത്തിനെ തേടിയെത്തി. ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫറായി മേരിലാൻഡ് ഇൻസ്റ്റ്യൂട്ട് കോളേജ് ഓഫ് ആർട്സ് ഈ ചിത്രത്തെയാണ് തിരഞ്ഞെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ പകർത്തപ്പെട്ട ഫോട്ടോഗ്രാഫെന്ന ബഹുമതിയും സ്വന്തം. മറ്റൊരു വസ്തുത എന്തെന്നാൽ ഈ ചിത്രത്തിന് യാതൊരു പ്രതിഫലവും ആൽബെർട്ടോ കോർദ വാങ്ങിയിരുന്നില്ല. റോയൽറ്റികളും ആവശ്യപ്പെട്ടില്ല.