മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകി, പൊലീസ് കട അടിപ്പിച്ചു, വൈരാഗ്യത്തിൽ കടയിലിട്ട് തീകൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട് ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി രമിത (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്ന രാമാമൃതയാണ് രമിതയെ തീ കൊളുത്തിയത്.

മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ ഇയാളെ ബേഡകം പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിന് തീകൊളുത്തി എറിയുകയായിരുന്നു.

മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് ഫർണിച്ചർ കട അടപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു യുവതിക്ക് നേരെ ആക്രമണം. കെട്ടിടത്തിന് തീപിടിച്ചതാണെന്ന് കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.