സ്‌കൂട്ടറിന്റെ വായ്പ മുടങ്ങി; പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട് സ്‌കൂട്ടറിന്റെ വായ്പ തിരിടച്ചടവ് മുടങ്ങിയതിന് പിന്നാലെ പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയിലാണ് സംഭവം നടന്നത്. മുത്തൂറ്റ് ഫിനാന്‍സിന്റെ ജീവനക്കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ആക്രമം.

മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷന്‍ ഏജന്റും മട്ടന്നൂര്‍ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. സംഭവത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരേ വടകര പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. സ്‌കൂട്ടറിന്റെ വായ്പ തിരിച്ചടവ് തെറ്റിയതിനാല്‍ യുവതി ബിജീഷിന്റെ വീട്ടിലെത്തി പണമടക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ ദൃശങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി.