പെഹല്‍ഗാമില്‍ ഭീകരര്‍ മലയാളിയായ എന്‍ രാമചന്ദ്രന്‍ നായരെ കൊലപ്പെടുത്തിയ ശേഷം മകള്‍ ആരതിയ്ക്കും കുട്ടികള്‍ക്കും തുണയായത് രണ്ട് കശ്മീര്‍ സ്വദേശികള്‍. സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല ആരതിയ്ക്കും കുട്ടികള്‍ക്കും. എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നതിന് മുന്‍പ് തന്നെ അച്ഛന്റെ ജീവന്‍ നഷ്ടമായെന്ന് ആരതി പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് ഓടി ഒളിച്ച തന്റെ പിന്നാലെയും ഭീകരര്‍ എത്തി തോക്ക് കൊണ്ട് തലയില്‍ തട്ടിയെന്നും കുട്ടികള്‍ കരഞ്ഞപ്പോഴാണ് അച്ഛന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതെന്നും ആരതി പറഞ്ഞു. എന്നാല്‍ തന്റെ പക്കലെത്തിയത് സൈനിക വേഷത്തില്ലുള്ളവരായിരുന്നില്ലെന്നും ആരതി ഓര്‍ത്തെടുത്തു.
ഭീകരര്‍ തങ്ങള്‍ക്ക് സമീപമെത്തി അറബി പോലൊരു വാക്ക് പറഞ്ഞെന്നും അത് മനസിലാകാതെ നിന്നപ്പോള്‍ ഉടന്‍ തന്നെ അച്ഛന്റെ നേര്‍ക്ക് അവര്‍ വെടിയുതിര്‍ത്തെന്നും ആരതി പറഞ്ഞു. അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോഴും തീവ്രവാദികള്‍ തോക്കുകൊണ്ട് തന്റെ തലയില്‍ കുത്തി. തന്റെ ഇരട്ടക്കുട്ടികള്‍ ഉറക്കെ നിലവിളിച്ച് അമ്മാ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞ് കരഞ്ഞു.
അച്ഛന്‍ മരിച്ചെന്ന് തനിക്ക് ഉറപ്പായിരുന്നു. കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി താന്‍ കാട്ടിലൂടെ മലയിറങ്ങി ഓടി. പ്രദേശവാസികളും തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് കശ്മീരി ഡ്രൈവര്‍മാരുടെ തനിക്ക് തുണയായെന്നും ആരതി കൂട്ടിച്ചേര്‍ത്തു. തനിക്ക് എല്ലാ സഹായങ്ങളും ചെയ്തത് തന്റെ ഡ്രൈവര്‍ മുസാഫിറും കൂടെയുണ്ടായിരുന്ന സമീര്‍ എന്ന യുവാവുമാണെന്ന് ആരതി പറയുന്നു.
തിരികെ ശ്രീനഗറില്‍ വരുന്നതുവരെ അവരും ഒപ്പം നിന്നു. പുലര്‍ച്ചെ വരെ മോര്‍ച്ചറിയിലും മറ്റുമായി സ്വന്തം സഹോദരന്മാരെ പോലെ അവനെനിക്ക് കൂട്ടിരുന്നു. തിരികെ വരുമ്പോള്‍ കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്നും നിങ്ങള്‍ രണ്ടുപേരേയും അള്ളാഹു രക്ഷിക്കുമെന്നും അവരോട് പറഞ്ഞെന്നും ആരതി പറയുന്നു.