വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ മജിസ്ര്‌ടേറ്റ് നേരിട്ടെത്തി റിമാന്റ് ചെയ്തു; പ്രതി ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനെ കോടതി റിമാന്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ മജിസ്ട്രേറ്റ് നേരിട്ടെത്തി റിമാന്റിന് ഉത്തരവിടുകയായിരുന്നു. 14 ദിവസത്തേക്കാണ് പ്രതിയുടെ റിമാന്റ് കാലാവധി.

ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് അഫാനെ റിമാന്റ് ചെയ്തിരിക്കുന്നത്. നെടുമങ്ങാട് കോടതി രണ്ട് മജിസ്ട്രേറ്റ് പിആര്‍ അക്ഷയ ആണ് മെഡിക്കല്‍ കോളേജിലെത്തി പ്രതിയെ റിമാന്റ് ചെയ്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി എലിവിഷം കഴിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിലവില്‍ അഫാന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കൂട്ടക്കൊലപാതകം നടന്നത്.

സല്‍മാ ബീവിയ്ക്ക് പുറമേ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ജീവന്‍ രക്ഷപ്പെട്ടെങ്കിലും അഫാന്റെ മാതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയിരുന്നു.