'തന്നെയും വീട്ടുകാരെയും കളിയാക്കി..'; ചേന്ദമംഗലത്തെ ക്രൂര കൊലപാതകങ്ങളുടെ കാരണം വ്യക്തമാക്കി പ്രതി ഋതു ജയൻ

കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി പ്രതി ഋതു ജയൻ. തന്നെയും വീട്ടുകാരെയും കളിയാക്കിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ഋതു പോലീസിന് നൽകിയിരിക്കുന്ന മൊഴി. നിലവിൽ വടക്കേകര പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഋതുവുള്ളത്. കൊലപാതകം നടത്തിയ സമയത്ത് ഋതു ലഹരിയിൽ ആയിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച‌ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കമ്പിവടി, കത്തി എന്നിവകൊണ്ടാണ് ഇയാൾ നാലുംപേരെ ആക്രമിച്ചത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് ഋതുവിന്റെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

ബെംഗളൂരുവിൽ നിർമാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയൻ (27) ഈ അടുത്താണ് നാട്ടിലേക്ക് വന്നത്. കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഋതുവിനെ സിഗരറ്റ് കത്തിച്ച് ഹേൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് കൂട്ടുകാട് വെച്ച് പോലീസ് തടഞ്ഞ് നിർത്തി. തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിവന്ന ഋതു ഒരു കൂസലുമില്ലാതെ താൻ നാല് പേരെ കൊന്നുവെന്ന് പൊലീസിനോട് പറയുകയായിരുന്നു.

Read more

തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയൽവീട്ടുകാർ കഴിഞ്ഞ നവംബറിൽ ഋതുവിനെതിരെ പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അതിലൊന്നും നടപടിയുണ്ടായില്ല. പൊലീസ് വിളിച്ചുവരുത്തിയ ഋതുവിന് മാനസിക ചികിത്സ നൽകാമെന്ന അച്ഛൻ്റെ ഉറപ്പിൽ വിട്ടയക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ കൃത്യമായ ഇടവേളകളിൽ ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.