'നടിയെ ആക്രമിച്ച കേസിലെ ഡ്രൈവര്‍ ആലുവ സബ് ജയിലിലോ കോടതിയിലേക്കു കൊണ്ടു പോകും വഴിയോ കൊല്ലപ്പെട്ടേക്കാം'; വെളിപ്പെടുത്തലുമായി സലിം ഇന്ത്യ

നടിയെ ആക്രമിച്ചകേസില്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന് സലിം ഇന്ത്യ. കേസിലെ പ്രതിയും ആക്രമിക്കപ്പെട്ട നടിയുടെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന മാര്‍ട്ടിന്‍ ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്ന് എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.

കേസില്‍ ദിലീപിനുവേണ്ടി ആദ്യം മുതല്‍ക്കേ പ്രവര്‍ത്തിക്കുകയും ദിലീപ് നിരപരാധിയാണെന്ന് മാധ്യമ ചര്‍ച്ചകളില്‍ നിരവധി തവണ വാദിക്കുകയും ചെയ്തയാളാണ് സലിം ഇന്ത്യ. ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും സലിം ഇന്ത്യ ഹര്‍ജി നല്‍കിയിരുന്നു.

നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമം കൃത്രിമ സൃഷ്ടിയാണെന്നും ഈ നാടകത്തിനു പിന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണെന്നുള്ളതെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കി. പരാതിയിന്മേല്‍ കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജു പൗലോസിനെ നേരത്തെ താക്കീത് ചെയ്തു.

Read more

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. അതിനിടെ, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും ഉന്നയിച്ചേക്കും. ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.