ആശമാരുടെ അധിക വേതനം; ബിജെപി, യുഡിഎഫ് പ്രചാരണം തട്ടിപ്പെന്ന് എം ബി രാജേഷ്

യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആശവര്‍ക്കര്‍മാര്‍ക്ക് പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. അപ്രായോഗികമായ തീരുമാനമെന്നും സര്‍ക്കാര്‍ അനുമതി നൽകുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശമാരുടെ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനിടെ ഇടതു മുന്നണിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ കൂടി ലക്ഷ്യമിട്ടാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അധിക സഹായം തീരുമാനിച്ചത്. ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് പഞ്ചായത്തുകളും നഗരസഭകളും പ്രഖ്യാപിച്ചത്. 23 തദ്ദേശ സ്ഥാപനങ്ങളാണ് അധികസഹായം തീരുമാനിച്ചത്.

അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുട നിലപാട്. എന്നാൽ ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ആരോഗ്യം, ക്ഷേമം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവാക്കാമെന്ന് പഞ്ചായത്തിരാജ്,മുനിസിപ്പാലിറ്റി നിയമം പറയുന്നത്. എന്നാൽ തോന്നുംപടി ചെലവഴിക്കാനാകില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷം. തനതു ഫണ്ടിലെങ്കിലും പ്രൊജക്ട് നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതികളുടെ അനുമതി വേണം.