പച്ചക്കറിക്ക് വില പിടിച്ചു നിര്‍ത്താന്‍ ശ്രമം; കര്‍ഷകരില്‍ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കും; നടപടികളുമായി സര്‍ക്കാര്‍

പച്ചക്കറിക്ക് വില വര്‍ദ്ധിക്കുന്ന വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കര്‍ഷകരില്‍ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോര്‍ട്ടി കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികള്‍ മുഖേന ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉത്പാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തി.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നാളെമുതല്‍ തന്നെ സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകള്‍ സജ്ജമാകും. തുടര്‍ന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് വിപണന ശാലകള്‍ വ്യാപിപ്പിക്കുന്നതിനാണ് പദ്ധതിയിടുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ ലഭ്യമാകുന്നിടത്തോളം സംഭരിക്കുന്നതിനും തികയാത്തത് ഇതര സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്പാദക സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കാനുമാണ് തീരുമാനം.

വരാനിരിക്കുന്ന ഓണക്കാലത്തു നമുക്കാവശ്യമായ പച്ചക്കറികള്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും, അതിനാവശ്യമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ ഒരാഴ്ചക്കക്കം തയാറാക്കാനും കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. നമുക്ക് സാധ്യമാകുന്നത്ര പച്ചക്കറി നമ്മള്‍ തന്നെ കൃഷിചെയ്യണമെന്നും വിപണിയിലെ വില വര്‍ധനവ് ചെറുക്കാന്‍ നമ്മള്‍ പ്രാപ്തരാകണം.

Read more

പച്ചക്കറിയുടെ തദ്ദേശീയമായ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനും സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ചു പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.