എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നേരിട്ട എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി.

ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബറ്റാലിയന്റെ ചുമതലയില്‍ അജിത്കുമാര്‍ തുടരും. ഇന്റലിജന്‍സ് എഡിജിപി ആയ മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. എഡിജിപി അജിത്കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.

Read more

തൃശൂര്‍ പൂരം കലക്കിയതിലും എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നായിരുന്നു നേരത്തെ പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചത്. അതേസമയം സിപിഐയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.