'ഇനി അഭയം നീയേ ദേവി', മാടായിക്കാവിലെത്തി വഴിപാട് നടത്തി എഡിജിപി; സ്വയരക്ഷയ്ക്കായി ശത്രുസംഹാരം മുതല്‍ നെയ്‌വിളക്ക് വരെ

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഡിജിപി പ്രഖ്യാപിച്ച അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത്കുമാര്‍ ശത്രുസംഹാര പൂജകളുമായി കണ്ണൂരില്‍. രാവിലെ മാടായിക്കാവിലെത്തി വഴിപാട് നടത്തിയ ശേഷം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.

അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടുത്ത മന്ത്രിസഭ യോഗത്തില്‍ തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭ യോഗം ചേരാനിരിക്കെയാണ് എഡിജിപി നേര്‍ച്ചകളും വഴിപാടുകളുമായി കണ്ണൂരിലെത്തിയത്. ജലധാര, ക്ഷീരധാര, ആള്‍രൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളാണ് അജിത്കുമാര്‍ നടത്തിയത്.

ഒരു സുരക്ഷ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ് അജിത്കുമാര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ എആര്‍ ക്യാമ്പിലെത്തിയ എഡിജിപി വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. എഡിജിപിയെ ക്രമസമാധാന ചുമതലകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ഏറുകയാണ്.

Read more

തൃശൂര്‍പൂരം കലക്കാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിന് പിന്നാലെ അജിത്കുമാറിനെതിരെ വലിയ വിമര്‍ശനവുമായാണ് സിപിഐ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ക്രമസമാധാന ചുമതല എഡിജിപി എച്ച് വെങ്കിടേഷിന് നല്‍കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ട്.