'എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; നവമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കണം'

വിടി ബല്‍റാം എന്തു പറഞ്ഞാലും എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് അഡ്വ: ജയശങ്കര്‍. അദേഹത്തിന് മുഖവുരയുടെയും അവതാരികയുടെയും ആവശ്യമില്ല. ഒരു തരത്തിലും നീതികരിക്കാവുന്ന പരാമര്‍ശമല്ല ബല്‍റാം നടത്തിയത്. ഗാന്ധിയെക്കുറിച്ചും നെഹ്‌റുവിനെപറ്റിയും നിരവധി ആളുകള്‍ നവമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുണ്ട്. ഇത്തരക്കാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ നിയമമില്ലാത്തതാണ് പ്രശ്‌നം. സൗത്ത് ലൈവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എകെജിയെക്കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശം എംഎല്‍എയായ ബല്‍റാം നടത്തിയതിനാലാണ് പ്രയാസം. മറ്റേതെങ്കിലും ബോധമില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. ഈ തെറ്റ് ഏറ്റു പറഞ്ഞ് ബല്‍റാം വിവാദത്തില്‍ നിന്നും ഒഴിവാകുമെന്നാണ് കരുതുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ലോകസഭയിലെ പ്രതിപക്ഷ നേതാവെന്നതിലുപരി കേരളം കണ്ട ഏറ്റവും വലിയ ജനനേതാവായിരുന്നു എകെജി.

എകെജി അദേഹത്തേക്കാള്‍ വളരെ പ്രായം കുറഞ്ഞ സുശീലയെ വിവാഹം കഴിച്ചുവെന്നുള്ളത് നേരാണ്. എകെജിയും ഇക്കാര്യം ഒരിക്കലും നിഷേധിച്ചിട്ടില്ല. പലവിധ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും സുശീലയുടെ വാശിയില്‍ എകെജി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊതു ഉദ്യേശ്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു തങ്ങളുടെ ജീവിതമെന്ന് പിന്നീട് സുശീല പറഞ്ഞിരുന്നതായി ജയശങ്കര്‍ വ്യക്തമാക്കി.