'ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല, അങ്ങനൊരു കീഴ് വഴക്കമില്ല'; രാജിവെക്കണമോ എന്ന് മുകേഷ് തീരുമാനിക്കണമെന്ന് എകെ ശശീന്ദ്രന്‍

ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അത്തരം ഒരു കീഴ്വഴക്കം കേരളത്തിലില്ല. എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്ന എംഎൽഎമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സിപിഎം നിലപാട്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്‍റെ വാദം.

കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്. അന്ന് ഉന്നയിച്ച ആരോപണത്തിൽ അവർ ഇപ്പോഴും ഉറച്ചു നിൽക്കുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് മിനു എന്ന നടി മുകേഷിനെതിരെ വീണ്ടും ആരോപണം ഉന്നയിച്ചത്. ഇതോടെ മുകേഷിന്‍റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തു. അതേസമയം നേരത്തെ ഒരു സ്വകാര്യ ചാനൽ ലൈംഗികാരോപണ വാര്‍ത്ത പുറത്തു വിട്ടതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നയാളാണ് എകെ ശശീന്ദ്രൻ.