അധിക നികുതി വേണം; ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ തടയും, തിരിച്ച് അയക്കും; വിലക്ക് പ്രഖ്യാപിച്ച് കേരളം

ന്ത്യയിലെങ്ങും ഓടാന്‍ ആവശ്യമായ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുത്താലും കേരളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലൊഴികെ രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ പ്രത്യേക നികുതി അടയ്ക്കണം. അടുത്ത മാസം ഒന്നുമുതല്‍ പരിശോധന കര്‍ശനമാക്കും. നികുതി നല്‍കാത്ത വാഹനങ്ങളെ തടഞ്ഞ് തിരിച്ച് അയക്കാനാണ് തീരുമാനം.

കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളില്‍നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് നല്‍കും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുകയാണ് പതിവ്. എന്നാല്‍ ഇതു സംസ്ഥാനത്തിന് നഷ്ടമാണെന്ന് കണ്ടെത്തിയാണ് മോട്ടോര്‍വാഹനവകുപ്പ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പുതിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലുള്ള വാഹന ഉടമകള്‍ നാഗലാന്‍ഡ്, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തശേഷം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ കടന്നുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. കേരളത്തിന്റെ പുതിയ നീക്കം സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ടൂറിസം മേഖലെയായിരിക്കും ഈ തീരുമാനം ഏറ്റവും കുടുതല്‍ ബാധിക്കുകയെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

ഒറ്റ പെര്‍മിറ്റില്‍ രാജ്യത്താകമാനം വാഹനം ഓടിക്കാന്‍ സാധിക്കുന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റിന് കേരളം വിലക്ക് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കേരളം ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാറും ട്രഷറര്‍ സിജി നായരും ആവശ്യപ്പെട്ടു.

കേരളത്തില്‍ മാത്രമാണ് പെര്‍മിറ്റുളള വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി നല്‍കേണ്ടി വരുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കോവിഡ് ഏല്പിച്ച പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന വിനോദസഞ്ചാരമേഖലയ്ക്ക് നിയന്ത്രണം തിരിച്ചടിയാകുമെന്നും അസോസിയേഷന്‍ ആരോപിച്ചു.

ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ എവിടെ രജിസ്റ്റര്‍ ചെയ്‌തെന്നോ ഉടമസ്ഥന്‍ ആരാണെന്നോ നോക്കാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷ്വറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.