കച്ചവടം ആക്രിയാണെങ്കിലും തട്ടിപ്പ് ചെറുതല്ല; ആയിരം കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത് ജിഎസ്ടി വകുപ്പ് പരിശോധനയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ അഴിമതി. 1,000 കോടി രൂപയിലേറെ തട്ടിപ്പ് നടന്നതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍. ഇന്ന് പുലര്‍ച്ചെയോടെ വിവിധ ജില്ലകളിലായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. നൂറിലേറെ ആക്രി കച്ചവട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

എറണാകുളം, പാലക്കാട്, തിരുവനന്തപുരം തുടങ്ങി ഏഴ് ജില്ലകളിലാണ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ പരിശോധന നടത്തിയത്.

പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു. റെയ്ഡിന് മുന്നോടിയായി മുന്നൂറിലേറെ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം കൊച്ചിയില്‍ ക്യാംപ് ചെയ്തിരുന്നു. കേന്ദ്ര ജിഎസ്ടിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെയായിരുന്നു പരിശോധന.