നികുതിവെട്ടിപ്പ്: അമലാ പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി; പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് നടി അമലാ പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്.

നികുതി വെട്ടിക്കാന്‍ വ്യാജവിലാസത്തില്‍ ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് അമലയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അമലാ പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ആദ്യം പത്തു ദിവസത്തേക്ക് അവധിക്ക് വച്ചിരുന്നു. താരം മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ഡിസംബര്‍ 21 നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അമലാ പോള്‍ നികുതിവെട്ടിക്കാനായി വ്യാജരേഖകള്‍ ചമച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് കേസ്. ഇതു മോട്ടോര്‍ വാഹനവകുപ്പാണ് കണ്ടെത്തിയത്. താരം രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ച വാടകചീട്ട് വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ വാഹനത്തിനു ഒന്നേകാല്‍ ലക്ഷം രൂപ താരം നികുതിയായി അടച്ചു. പക്ഷേ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമായിരുന്നു. ഇതു ഒഴിവാക്കാനാണ് താരം പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത്.