അമല പോളിനെ വീണ്ടും ചോദ്യം ചെയ്തു; മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടി അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമില്ലെന്ന് ക്രൈംബ്രാഞ്ച്. താരത്തെ നെടുമ്പാശേരിയിൽ
വച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അധകൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് അമല പോളിനെ അറസ്റ്റ് ചെയ്ത ജാമ്യത്തിന്‍ വിട്ട ശേഷമായിരുന്ന ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷത നീക്കം..

ആഡംബര കാര്‍ വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ റജിസ്‌ട്രേഷന്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ അമലപോളിന് നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും അമല പോളിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണെന്ന് അമല മൊഴി നല്‍കിയിരുന്നു.

സത്യവാങ്മൂലം നല്‍കിയ നോട്ടറിയെ തനിക്ക് അറിയില്ലെന്നും അമല തന്റെ മൊഴിയില്‍ പറഞ്ഞു. വാടക വീടിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കുറച്ച് കൂടി സമയം നല്‍കണമെന്ന് അമല പോള്‍ പറഞ്ഞിരുന്നു. രേഖകള്‍ കൈമാറാന്‍ അമല മടി കാണിച്ചതും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിനെ പ്രേരിപ്പിച്ചു. താഴ്ന്ന നിലവാരത്തിലുള്ള വീട്ടില്‍ എന്തിനാണ് താമസിച്ചത് എന്ന് ചോദ്യത്തിന് അമല വ്യക്തമായ മറുപടി നല്‍കിയില്ല. അമലയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഭയന്നാണ് അമല വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഒരാഴ്ച മുമ്പ് ക്രൈംബ്രാഞ്ച് അമല പോളിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.

Read more

പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നടിക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ റജിസ്‌ട്രേഷന്‍.