'അമൃതം നിന്‍ സ്മൃതി', ഓര്‍മ്മകളുടെ മടക്കയാത്ര; അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗം ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്

അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗവും മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്. ‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര എന്ന പുസ്തകം പ്രൊഫസര്‍ എംകെ സാനുവും ഹൈബി ഈഡന്‍ എംപിയും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. ലിസമ്മ അഗസ്റ്റ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബര്‍ 15 ചൊവ്വാഴ്ച , ഇന്ന് 4.30ന് ഇഎസ്എസ്എസ് ഹാളില്‍ വെച്ചാണ് നടക്കുന്നത്.

ഫോറം വിക്റ്റിം അടക്കം ക്രിമിനോളജിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ ലിസമ്മ രചിച്ചിരുന്നു. തന്റെ മരണത്തിന് മുമ്പ് വരെ ലിസമ്മ ഡയറി താളുകളില്‍ കുറിച്ചുവെച്ചിരുന്ന കുറിപ്പുകള്‍ ചേര്‍ത്താണ് ‘അമൃതം നിന്‍ സ്മൃതി, ഓര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര’ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബാല്യകാലം മുതല്‍ ജുഡീഷ്യല്‍ സര്‍വ്വീസിലിരുന്ന പ്രവര്‍ത്തന കാലയളവിലെയടക്കം ഓര്‍മ്മകളും പുസ്തകത്തിലുണ്ട്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ പോളും മക്കളായ ഡോണ്‍ സെബാസ്റ്റ്യനും, ഷോണ്‍ സെബാസ്റ്റ്യനും എഴുതിയ അനുസ്മരണ കുറിപ്പും പുസ്തകത്തിന്റെ ഭാഗമാണ്.

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും റിട്ട ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്ന ലിസമ്മ അഗസ്റ്റിന്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2024 മേയ് 30ന് ആണ് അന്തരിച്ചത്. 74 വയസായിരുന്നു. കാസര്‍ഗോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളായ ലിസമ്മ അഗസ്റ്റിയന്‍ 1985ല്‍ കാസര്‍ഗോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പേഴ്‌സണും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു. പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു.