ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം ഹൈക്കോടതി സ്റ്റേ ചെയ്തു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തി. അതേസമയം നേരത്തെ ഫിഷറീസ് സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് ഹൈക്കോടതി സ്റ്റേ നൽകിയിരിക്കുന്നത്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.

ഫിഷറീസ് സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയും ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു. ഫിഷറീസ് സർവകലാശാല വി.സി നിയമനത്തിന് വേണ്ടി ഗവർണർ സ്വന്തം നിലയിൽ സേർച് കമ്മിറ്റി രൂപീകരിച്ചതിൽ ചാൻസലറായ ഗവർണർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കുകയും ചെയ്തു.

സർവകലാശാലകൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹരജിയിൽ തീരുമാനം ആകുന്നത് വരെ തുടർനടപടി ഉണ്ടാകില്ലെന്നാണ് ചാൻസലർ കോടതിയെ അറിയിച്ചത്. സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യു.ജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സർക്കാരാണ് കോടതിയെ സമീപിച്ചത്.