രഞ്ജിത്തിനെതിരെയുള്ള ആരോപണം വ്യാജമോ? പീഡന പരാതി വിശ്വാസയോഗ്യമല്ലെന്ന് കോടതി; പരാതിയിലെ സുപ്രധാന വിവരങ്ങള്‍ പോലും തെറ്റ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരനായ യുവാവിന്റെ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. യുവാവിന്റെ പരാതിയില്‍ പറയുന്നത് പ്രകാരം 2012ല്‍ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതുകൂടാതെ 12 വര്‍ഷം യുവാവ് പരാതി നല്‍കാതിരിക്കാന്‍ മതിയായ കാരണം കോടതിയെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടില്ല. യുവാവ് ലൈംഗികാരോപണം നേരിട്ടെന്ന് ആരോപിക്കുന്ന താജ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത് 2015ലാണ്. എന്നാല്‍ പരാതി പ്രകാരം 2012ലാണ് സംഭവം നടന്നിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

രഞ്ജിത്തിനെതിരെയുള്ള യുവാവിന്റെ പരാതിയിലെ സുപ്രധാന വിവരങ്ങള്‍ തന്നെ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ നേരത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ഒരു മാസത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കേസ് നിലവില്‍ ബംഗളൂരു പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പീഡന ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയായിരുന്നു എഫ്‌ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചത്.

സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.