പെര്‍മിറ്റിന് പണവും കുപ്പിയും; അറസ്റ്റിലായ എറണാകുളം ആര്‍ടിഒയ്ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം ആര്‍ടിഒയ്ക്ക് സസ്‌പെന്‍ഷന്‍. ആര്‍ടിഒ ജേഴ്സണെ സസ്പെന്‍ഡ് ചെയ്ത് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ജേഴ്‌സണ്‍ ഏജന്റ് വഴി കൈക്കൂലി വാങ്ങിയിരുന്നു. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതോടെയാണ് ജേഴ്‌സണ്‍ പിടിയിലാകുന്നത്.

ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ചെല്ലാനം സ്വദേശിയുടെ പരാതി. ബസ് ഉടമയുടെ അപേക്ഷയില്‍ മൂന്ന് ദിവസത്തേക്ക് താത്ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കിയിരുന്നു.

എന്നാല്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ജേഴ്‌സണിന്റെ ഏജന്റുമാരായ രാമ പടിയാര്‍, സജി എന്നിവര്‍ രംഗത്തെത്തി. ഇതോടെയാണ് ബസ് ഉടമ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ ജേഴ്സണിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലായി 84 ലക്ഷം രൂപയുള്ളതായും കണ്ടെത്തിയിരുന്നു.