'ആര്യ രാജേന്ദ്രന്‍ പറയുന്നത് നുണ'; തോട് ശുചീകരണം കോര്‍പ്പറേഷന്റെ ചുമതലയെന്ന് റെയില്‍വേ

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി റെയില്‍വേ അധികൃതര്‍. തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് കത്തയച്ചെന്നും അനുവാദം നല്‍കിയില്ലെന്നുമായിരുന്നു ആര്യ രാജേന്ദ്രന്റെ ആരോപണം.

എന്നാല്‍ ആര്യ പറയുന്നത് നുണയാണെന്നും തോട് ശുചീകരിക്കേണ്ടതിന്റെ ചുമതല കോര്‍പ്പറേഷനാണെന്നുമാണ് റെയില്‍വേ എഡിആര്‍എം എംആര്‍ വിജി പറയുന്നത്. ഒരു തവണ പോലും കോര്‍പ്പറേഷന്‍ തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടില്ലെന്നും എഡിആര്‍എം അറിയിച്ചു. ഭാവിയിലും ടണല്‍ വൃത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന് യാതൊരു തടസവും ഉണ്ടാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

റെയില്‍വേ ഖരമാലിന്യങ്ങള്‍ തോട്ടില്‍ കളയുന്നില്ല. റെയില്‍വേ വെള്ളം മാത്രമേ ഒഴുക്കി വിടുന്നുള്ളൂ. ഇത്തവണ കോര്‍പ്പറേഷന്‍ തടസം പറഞ്ഞപ്പോള്‍ റെയില്‍വേ അത് ഏറ്റെടുത്തെന്നും എഡിആര്‍എം വിശദമാക്കി. അതേസമയം റെയില്‍വേ രക്ഷാപ്രവര്‍ത്തനത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന് എഎ റഹീം എംപി ആരോപിക്കുന്നു.

റെയില്‍വേ ഉദ്യോഗസ്ഥര്‍ ആരും തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായം നല്‍കുന്നില്ലെന്നും വിദ്രോഹപരമായ നടപടികള്‍ കൈക്കൊള്ളുന്നെന്നുമാണ് റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ ട്രെയിന്‍ കടത്തിവിട്ടത് ഞെട്ടലുണ്ടാക്കിയെന്നും റഹീം കുറിച്ചു.