ആശമാരുടേതും അങ്കണവാടി ജീവനക്കാരുടെയും സമരം അനാവശ്യവും രാഷ്ട്രീയപ്രേരിതവും; സര്‍ക്കാരിന് പറയാനുള്ളത് നേരത്തെ പറഞ്ഞു കഴിഞ്ഞുവെന്ന് മന്ത്രി പി. രാജീവ്

ആശാ പ്രവര്‍ത്തകരുടെയും അങ്കണവാടി വര്‍ക്കര്‍മാരുടെയും സമരത്തെ തള്ളി വ്യവസായ മന്ത്രി പി രാജീവ്. ഇരു സമരങ്ങളും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണ്. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങളും ഉറപ്പും സമരക്കാരോട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

നജീബ് കാന്തപുരമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സഭയില്‍ ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പേര് പറഞ്ഞ് ന്യായമായ അവകാശങ്ങള്‍ പോലും സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, താന്‍ ഡല്‍ഹിയിലെത്തിയത് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാനെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ന് നടക്കും. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ജെപി നദ്ദയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജെപി നദ്ദയെ നദ്ദയെ കാണാന്‍ സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശാ വര്‍ക്കര്‍മാര്‍, എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് ഉന്നയിക്കും. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്യമാക്കാന്‍ പിന്തുണ തേടുമെന്നും മന്ത്രി പറഞ്ഞു.

Read more

ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും ഇന്ന് നടക്കും. ആരോഗ്യ രംഗത്തെ നൂതന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനില്‍ സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. അതില്‍ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടും. കേന്ദ്രമാണ് ഇന്‍സെന്റീവ് ഉയര്‍ത്തേണ്ടത്. എല്ലാ കണക്കുകളും നിയമസഭയില്‍ വച്ചിട്ടുണ്ട്. അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു.