'എക്‌സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്'

പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കുന്നത് തടഞ്ഞ സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. അശാന്തന്റെ മൃതദേഹം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്‌കാരികമായി യോജിച്ച ഇടമല്ലെന്ന് അക്കാദമി എക്സിക്യൂട്ടീവ് അംഗം കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അശാന്തന്റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്റെ മൃതദേഹവും ആയിരുന്നു അത്. അത് ബഹുമാനപൂര്‍വ്വം കടത്തിക്കൊണ്ടുവരാന്‍ എങ്കിലും നമുക്കൊന്നും കഴിയാതിരുന്നതെന്തേ? അതിലേയ്ക്ക് മുന്‍പൊന്നും ഇല്ലാത്ത വിധം ക്ഷേത്രം ഭാരവാഹികളുടെ അനുമതി വേണ്ടിവരുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്‌കാരികമായി യോജിച്ച ഇടമല്ല ! എക്‌സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്.

https://www.facebook.com/kbalakrishnan/posts/10156256506538478

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സവര്‍ണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്. മുന്‍വശം തൂക്കിയിരുന്ന ആശാന്തന്റെ ചിത്രത്തിന്റെ ഫ്‌ലക്‌സും സംഘം വലിച്ചു കീറുകയുണ്ടായി. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

അശാന്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് മരണം. ഫോര്‍ട്ടുകൊച്ചി ഏക ആര്‍ട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അദ്ധ്യാപകനായിരുന്നു. 1998, 99, 2007 വര്‍ഷങ്ങളിലെ കേരള ലളിതാ കലാ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ ഉള്‍പ്പടെ 200 ഓളം സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 90ലേറെ കലാക്യാമ്പുകളിലും പങ്കെടുത്തിരുന്നു.

അമേച്വര്‍ നാടക രംഗത്തും ഏറെക്കാലം പ്രവര്‍ത്തിച്ചു. നാടക സംവിധാനവും അഭിനയവും കലാസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചിത്രകലയിലും ശില്പകലയിലും ഡിപ്‌ളോമ നേടിയ അശാന്തന്‍ കമേഴ്‌സ്യല്‍ ആര്‍ട്ട്‌സ് രംഗത്ത് നിന്ന് സമ്പൂര്‍ണമായും വിട്ടുനിന്നു. ചിത്രകലയുടെ മിക്കവാറും എല്ലാ മേഖലയിലും അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചയാളാണ്. ഏറെക്കാലും വൈദിക വിദ്യാഭ്യാസവും നടത്തി. ചങ്ങമ്പുഴയുടെ “രമണന്‍” പെന്‍സില്‍ സ്‌കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരികയായിരുന്നു.