അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പ്രതിഷേധാര്‍ഹമെന്ന് പി രാജീവ്; 'സംഘപരിവാരങ്ങള്‍ക്ക് വഴങ്ങിയ നടപടി തെറ്റ്'

ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്.
സംഘപരിവാര നടപടിയില്‍ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും വിവിധ സാംസ്‌കാരിക സംഘടനകളുടേയും ഡിവൈഎഫ്‌ഐയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിഷേധ സംഗമം നടത്തുമെന്നും രാജീവ് പറഞ്ഞു

ക്ഷേത്രത്തിനടുത്ത് മൃതദേഹം വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോള്‍ അതിനു വഴങ്ങിയ നടപടി തെറ്റാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചലച്ചിത്ര സംവിധായകന്‍ ശശികുമാറിന്റെ ഭൗതിക ശരീരം ഡര്‍ബാര്‍ ഗ്രൗണ്ടില്‍ വെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ചില പ്രതിഷേധങ്ങളുണ്ടായി. ചുടലയും പരമശിവനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ചില ശിവ ഭക്തര്‍ തന്നെ എതിര്‍ക്കരുതെന്ന് വാദിച്ചത് ഓര്‍ക്കുന്നു . അന്നത്തെ കളക്ടര്‍ ഷേക് പരീത് അനുമതിയും നല്‍കി.

ലളിതകലാ അക്കാദമി ഗാലറിയുടെ പരിസരം ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറുന്നത് പലര്‍ക്കും രസിച്ചിരുന്നില്ല . ക്യാമ്പുകളിലെ ഭക്ഷണക്രമം നിശ്ചയിക്കാന്‍ പോലും ചില നീക്കങ്ങളുണ്ടായി. അതൊന്നും പരിഗണിക്കാതെ പോയിരുന്ന രീതിക്ക് മാറ്റമുണ്ടായതും പരിശോധിക്കണമെന്നും രാജീവ് പറഞ്ഞു.

അശാന്തന്റെ ഭൗതിക ശരീരം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കുന്നത് തടഞ്ഞ സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സവര്‍ണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്. മുന്‍വശത്ത് തൂക്കിയിരുന്ന ആശാന്തന്റെ ചിത്രത്തിന്റെ ഫ്‌ലക്‌സും സംഘം വലിച്ചു കീറി. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് തീരുമാനിച്ചത്.