വാളയാര്‍ പെൺകുട്ടികൾക്കെതിരായ മോശം പരാമര്‍ശം; 24 ന്യൂസ് ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കണം, പോക്സോ ചുമത്താമെന്ന് ഹൈക്കോടതി

വാളയാര്‍ പെൺകുട്ടികൾക്കെതിരായ മോശം പരാമര്‍ശം നടത്തിയെന്ന കേസിൽ 24 ന്യൂസ് ചാനലിനെതിരെ പോക്സോ ചുമത്താവുന്നതാണെന്ന് ഹൈക്കോടതി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം. വാളയാറിൽ മരിച്ച പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്.

അന്വേഷണ ഉദ്യോഗസ്ഥനെതിരെയല്ല ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

24 ന്യൂസ് ചാനലിനെതിരെയാണ് ഹൈക്കോടതിയുടെ പരാമർശം. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം എന്നും ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്.