പനമ്പള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ളാറ്റിൽ നിന്ന് എറിഞ്ഞ് കൊന്ന കേസ്; അമ്മക്ക് ജാമ്യം, ജില്ല വിട്ട് പോകരുതെന്ന് നിർദ്ദേശം

പനമ്പള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ളാറ്റിൽനിന്ന് എറിഞ്ഞുകൊന്ന കേസിൽ പ്രതിയായ അമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെയാണ് 23 കാരിയായ അമ്മ ഫ്ലാറ്റിൽ നിന്നും എറിഞ്ഞുകൊന്നത്.

ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. 23 വയസുകാരിയായ യുവതി തന്റെ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊന്നത്. പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. അതിനിടെ യുവതി യുവ സിനിമാതാരത്തിൽ നിന്നും നിന്നും പീഡനത്തിന് ഇരയായെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ യുവതി അറസ്റ്റിലാവുകയും ചെയ്തിരുന്നു.