ഇടതു പ്രവേശനത്തിനായി കാത്തുകെട്ടി കിടക്കാന്‍ വയ്യ; പടിക്കുപുറത്തുള്ള നില്‍പില്‍ അതൃപ്തി വ്യക്തമാക്കി ബാലകൃഷ്ണപിള്ള

ഇടത് മുന്നണിയിലേക്കുള്ള പ്രവേശനം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ് (ബി) അധ്യക്ഷന്‍ ആര്‍.ബാലകൃഷ്ണപിള്ള. പിന്‍താങ്ങി മാത്രം ഒരു മുന്നണിയില്‍ നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ് (ബി)ക്ക് പതിവുള്ള ശീലമല്ല. എല്‍ഡിഎഫ് ഈ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കാന്‍ സാധിക്കുകയുള്ളു എന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

സിപിഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണ്. എല്‍ഡിഎഫില്‍ എടുക്കാമെന്ന ധാരണയിലാണ് പാര്‍ട്ടി, യുഡിഎഫ് വിട്ടത്. രണ്ടു മൂന്ന് ലോക്‌സഭ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ ജയം ഉറപ്പാക്കാന്‍ തങ്ങള്‍ക്കാകുമെന്നും പിള്ള അവകാശപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പു ആസന്നമായിരിക്കെ മുന്നണി പ്രവേശനത്തെപ്പറ്റി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. “പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണു വിശ്വാസം.” പിള്ള വ്യക്തമാക്കി.

ഏറ്റവും വലിയ കര്‍ഷകവിരുദ്ധരാണ് കോണ്‍ഗ്രെസ്സെന്ന് പാര്‍ട്ടി മുഖപത്രത്തിലെഴുതി ഇടതുമുന്നണിയിലേക്കുള്ള വഴി തുറക്കാനുള്ള സാധ്യതകള്‍ കെ എം മാണിയും,കേരള കോണ്‍ഗ്രസ് എമ്മും തുറന്നിട്ട പശ്ചാത്തലത്തിലാണ്, കേരള കോണ്‍ഗ്രസ് (ബി) അധ്യക്ഷന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.